തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തില്‍ വിമാനത്തിന്റെ സീറ്റിനടിയില്‍ കുഴമ്പ് രൂപത്തില്‍ ഒളിപ്പിച്ച നിലയില്‍ സ്വര്‍ണം കണ്ടെത്തി. ഇന്നലെ രാവിലെ 10.30ന് ഷാര്‍ജയില്‍ നിന്ന് തിരുവനന്തപുരത്ത് എത്തിയ ഇന്‍ഡിഗോ വിമാനത്തിന്റെ സീറ്റിനടിയില്‍ നിന്നാണ് കുഴമ്പ് രൂപത്തിലുള്ള ഒരു കിലോയ്ക്കടുത്തുള്ള സ്വര്‍ണം കണ്ടെടുത്തത്. വേര്‍തിരിച്ചെടുത്തപ്പോള്‍ 965.09 ഗ്രാം സ്വര്‍ണമുണ്ടായിരുന്നതായി കസ്റ്റംസ് അധികൃതര്‍ അറിയിച്ചു.

ഇത് കൊണ്ട് വന്ന യാത്രക്കാരനെ തിരിച്ചറിഞ്ഞിട്ടില്ല എന്നാണ് അധികൃതര്‍ പറയുന്നത്. പിടിച്ചെടുത്ത സ്വര്‍ണത്തിന് അന്‍പത്തിയേഴരലക്ഷത്തോളം രൂപ വിലവരുമെന്ന് കസ്റ്റംസ് അധികൃതര്‍ പറഞ്ഞു. കസ്റ്റംസിന്റെ എയര്‍ ഇന്റലിജന്‍സ് അസിസ്റ്റന്റ് കമ്മിഷണര്‍ എ എം നന്ദകുമാര്‍, സൂപ്രണ്ടുമാരായ സനവേ തോമസ്, വീരേന്ദ്രകുമാര്‍, ഗീതാ സന്തോഷ്, ഇന്‍സ്‌പെക്ടര്‍മാരായ ടൈറ്റില്‍ മാത്യു, ഹെഡ് ഹവില്‍ദാര്‍മാരായ ബാബുരാജ്, പ്രസന്നകുമാര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന നടത്തിയത്.

കഴിഞ്ഞ ദിവസം കണ്ണൂര്‍ വിമാനത്താവളത്തില്‍ വന്‍ തോതില്‍ സ്വര്‍ണം പിടിച്ചെടുത്തിരുന്നു. ഒരു കിലോയില്‍ അധികം സ്വര്‍ണമാണ് കസ്റ്റംസ് കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് പിടികൂടിയത്. കാസര്‍ഗോഡ് സ്വദേശി ഷഫീക്കില്‍ നിന്നാണ് ഇത്രയും സ്വര്‍ണം പിടികൂടിയതെന്ന് കസ്റ്റംസ് അറിയിച്ചു. 62 ലക്ഷം രൂപ വരുന്ന 1041 ഗ്രാം സ്വര്‍ണമാണ് പിടികൂടിയതെന്നും കസ്റ്റംസ് വിവരിച്ചു. നെടുമ്പാശ്ശേരി വിമാനത്താവളത്തിലും അടുത്തിടെ കസ്റ്റംസ് സ്വര്‍ണ വേട്ട നടത്തിയിരുന്നു.

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ഒന്നേകാല്‍ കോടി രൂപയുടെ സ്വര്‍ണം പിടികൂടിയത് മൂന്ന് പേരില്‍ നിന്നായാണെന്ന് കസ്റ്റംസ് വ്യക്തമാക്കി. സ്വര്‍ണം അടിവസ്ത്രത്തിലേക്ക് ഒളിപ്പിക്കാന്‍ ശ്രമിച്ച യാത്രക്കാരാണ് പിടിയിലായത്. കാസര്‍കോട് സ്വദേശി അഷറഫ്, മലപ്പുറം സ്വദേശി ഫൈസല്‍, കോഴിക്കോട് സ്വദേശി ആളൂര്‍ ഹുസൈന്‍ എന്നിവരില്‍ നിന്നാണ് ഇത്രയും സ്വര്‍ണ്ണം പിടിച്ചെടുത്തത്.

LEAVE A REPLY

Please enter your comment!
Please enter your name here