ഓൺലൈൻ വാർത്താ പോർട്ടലായ ന്യൂസ് ക്ലിക്കിനുനേരെയുള്ള പൊലീസ് നടപടിക്കെതിരെ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഡൽഹി പൊലീസിന്‍റെ നടപടി പുന:പരിശോധിക്കണമെന്നും ബദൽ മാധ്യമങ്ങളെ അടിച്ചമർത്താനുള്ള ശ്രമം ഗൗരവത്തോടെ എടുക്കണമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യധാരാ മാധ്യമങ്ങൾ അവഗണിച്ചുപോന്ന വിഷയങ്ങൾ രാജ്യ ശ്രദ്ധയിലേക്ക് കൊണ്ടുവരുന്ന ശ്രമങ്ങൾ അടിച്ചമർത്തുന്നത് പ്രതിഷേധാർഹമാണ്. അത്തരം ശ്രമങ്ങളുടെ ഭാഗമായാണ് ഈ സാഹചര്യത്തിൽ ന്യൂസ്ക്ലിക്കിനെതിരായ ഡൽഹി പൊലീസിന്റെ നടപടിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എതിർ ശബ്ദങ്ങളെ അടിച്ചമർത്തുന്നത് ഫാസിസ്റ്റ് രീതിയാണ്. മാധ്യമങ്ങൾക്ക് നിർഭയമായും സ്വതന്ത്രമായും സത്യസന്ധമായും വാർത്താ ശേഖരണവും പ്രകാശനവും നടത്താനുള്ള സ്വാതന്ത്ര്യം രാജ്യത്തുണ്ട്. അതുറപ്പുവരുത്താനുള്ള നടപടികളാണ് കേന്ദ്ര സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാവേണ്ടതെന്നും പിണറായി വിജയൻ പറഞ്ഞു.
ഇതിനിടെ, ചൈനീസ് ഫണ്ട് കൈപ്പറ്റിയെന്ന യുഎപിഎ കേസിൽ അറസ്റ്റ് ചെയ്ത ന്യൂസ് ക്ലിക്ക് എഡിറ്ററെ കോടതി പൊലീസ് കസ്റ്റഡിയിൽ വിട്ടു. എഡിറ്റർ പ്രബീർ പുർകായസ്ഥ, എച്ച് ആർ മാനേജർ അമിത് ചക്രവർത്തി എന്നിവരെ 7 ദിവസത്തേക്കാണ് കസ്റ്റഡിയിൽ വിട്ടത്. നടപടിക്കെതിരെ വാർത്താപോർട്ടലായ ന്യൂസ് ക്ലിക്ക് സുപ്രീംകോടതിയെ സമീപിക്കും.