മാധ്യമ പ്രവർത്തകയോട് മോശമായി പെരുമാറിയ സംഭവത്തില്‍ മാപ്പുചോദിച്ച് നടൻ സുരേഷ് ഗോപി. പിതൃവാത്സല്യവും സഹോദര സ്‌നേഹവുമാണ് താന്‍ പ്രകടിപ്പിച്ചതെന്നും ദുരുദ്ദേശ്യത്തോടെയല്ല പെരുമാറിയതെന്നും സുരേഷ് ഗോപി പറഞ്ഞു. മാധ്യമപ്രവര്‍ത്തകയ്ക്ക് തന്റെ പ്രവർത്തിയിൽ ബുദ്ധിമുട്ടുണ്ടായതിനാൽ ക്ഷമ ചോദിക്കാന്‍ ഫോണില്‍ ബന്ധപ്പെട്ടെന്നും എന്നാൽ അവരെ ലൈനില്‍ കിട്ടിയില്ലെന്നും സുരേഷ്‌ഗോപി പറഞ്ഞു. തന്റെ പ്രവൃത്തിയില്‍ മാധ്യമപ്രവര്‍ത്തകയ്ക്ക് വിഷമമുണ്ടായതില്‍ മാപ്പുചോദിക്കുന്നുവെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു.

തന്റെ മനസാക്ഷിയോട് ചോദിക്കുകയാണെങ്കില്‍ ഇതൊരു ആരോപണം മാത്രമാണെന്നേ തനിക്ക് പറയാനാകൂ എന്ന് സുരേഷ് ഗോപി പറയുന്നു. ദുരുദേശത്തോടെയുള്ള സ്പര്‍ശമല്ല തന്റെ ഭാഗത്തുനിന്നുണ്ടായത്. എന്നിരിക്കിലും മാധ്യമപ്രവര്‍ത്തക അതില്‍ ഒഫന്റഡായെങ്കില്‍ മാപ്പുചോദിക്കണമെന്ന് തന്നെയാണ് തന്റെ പക്ഷമെന്നും അതിനാല്‍ തന്നെയാണ് മാപ്പുചോദിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്ത്രീവിരുദ്ധത ചൂണ്ടിക്കാട്ടിയുള്ള വിമര്‍ശനങ്ങള്‍ക്ക് താനൊരു സ്ത്രീ വിരുദ്ധനാണോയെന്ന് ജനങ്ങള്‍ തീരുമാനിക്കട്ടേയെന്നായിരുന്നു സുരേഷ് ഗോപിയുടെ മറുപടി. തന്റെ ഭാഗത്ത് വീഴ്ചയുണ്ടായാല്‍ മാപ്പ് പറയാന്‍ ഒരു മടിയുമില്ലാത്ത ആളാണെന്നും മകളാണെങ്കിലും മാപ്പുചോദിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here