പെരുമ്പാവൂർ മുടിക്കലിൽ നവജാത ശിശുവിനെ കൊലപ്പെടുത്തിയശേഷം മൃതദേഹം പുഴയോരത്ത് തള്ളിയ കേസില്‍ മാതാപിതാക്കള്‍ അറസ്റ്റില്‍. അസംകാരായ മുക്സിദുല്‍ ഇസ്ലാം, മുഷിദാ ഖാത്തൂന്‍ എന്നിവരാണ് പിടിയിലായത്. പൊതിഞ്ഞുകെട്ടി സഞ്ചിയിലാക്കി പുഴയോരത്ത് ഉപേക്ഷിക്കപ്പെട്ട നവജാതശിശുവിന്റെ മൃതദേഹം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ അസമില്‍നിന്ന് പിടികൂടിയത്. ഇവരുടെ പത്ത് ദിവസം പ്രായമായ പെൺകുഞ്ഞിനെ ഇവർ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു.
കഴിഞ്ഞ ഒക്ടോബർ 8 ന് വൈകീട്ട് 6 മണിയോടെ മുടിക്കൽ ഇരുമ്പുപാലത്തിനടുത്ത് പുഴയോട് ചേർന്നാണ് പെണ്‍കുഞ്ഞിന്റെ മൃതദേഹം കാണപ്പെട്ടത്. തുണിയിൽപ്പൊതിഞ്ഞ് ബിഗ് ഷോപ്പറിലാക്കിയായിരുന്നു മൃതദേഹം. പോലീസ് അസ്വാഭിവിക മരണത്തിന് കേസെടുത്തു. ജില്ലാ പൊലീസ് മേധാവി വിവേക് കുമാറിന്റെ മേൽനോട്ടത്തിൽ പ്രത്യേക ടീം രൂപീകരിച്ച് അന്വേഷണം ആരംഭിച്ചു. അതിഥിത്തൊഴിലാളികൾ ജോലി ചെയ്യുന്ന ഇടങ്ങൾ, താമസിക്കുന്ന സ്ഥലങ്ങൾ, ആശുപത്രികൾ എന്നിവിടങ്ങളിൽ പൊലീസ് പരിശോധന നടത്തി. മേതലയിലെ പ്ലൈവുഡ് കമ്പനിയിലെ അസംകാരിക്ക് അടുത്ത ദിവസങ്ങളിൽ കുഞ്ഞ് ജനിച്ചിരുന്നതായി വിവരം ലഭിച്ചു. തുടർന്ന് നടന്ന അന്വേഷണത്തിൽ അവരെ കാണുന്നില്ലെന്ന കാര്യം മനസിലാക്കിയ പ്രത്യേക ടീം അസമിലെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.
വിവാഹിതരല്ലെങ്കിലും ഒരുമിച്ചു താമസിക്കുകയായിരുന്നു ഇരുവരും. ജനിക്കാൻ പോകുന്ന കുഞ്ഞിന്റെ പരിപാലനത്തെ ചൊല്ലി പ്രസവത്തിനു മുന്‍പേ ഇവർ തമ്മിൽ തർക്കമുണ്ടായിരുന്നു. കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം തുണിയിൽപ്പൊതിഞ്ഞ് കവറിലാക്കി ഓട്ടോറിക്ഷയിൽ വന്നാണ് പുഴയോരത്ത് ഉപേക്ഷിച്ചത്. തുടർന്ന് അന്നുതന്നെ അസമിലേക്ക് കടന്നു. ആദ്യ വിവാഹം വേർപെടുത്തി കേരളത്തിൽ വന്ന് ഒരുമിച്ച് ജീവിക്കുയാണിവർ . പ്രസവ പരിചരണത്തിന് ആശുപത്രിയിൽ പോയിരുന്നുമില്ല.