
നവകേരള സദസിന്റെ പേരിൽ മുഖ്യമന്ത്രി നടത്തുന്നത് ഉല്ലാസയാത്രയാണെന്നും ഈ നാടുചുറ്റൽ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടെന്നും രമേശ് ചെന്നിത്തല. എന്നാൽ ഇത് കൊണ്ടെന്നും കേരളത്തിൽ എൽഡിഎഫിന് ഒരു സീറ്റ് പോലും കിട്ടാൻ പോകുന്നില്ലെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു. തിരെഞ്ഞെടുപ്പിൽ 20 20 സീറ്റും യുഡിഎഫ് നേടും. 5000 രൂപ ബില്ല് പോലും ട്രഷറിയിൽ മാറാൻ കഴിയാത്ത സാഹചര്യത്തിൽ നാടുമുഴുവൻ നടന്ന നിവേദനം വാങ്ങിച്ചിട്ട് എന്തുകാര്യമെന്നും അദ്ദേഹം പരിഹസിച്ചു.
സംസ്ഥാനത്തു അഞ്ചുമാസത്തെ പെൻഷൻ കുടിശികയാണ്. ഈ അവസ്ഥയിലാണ് പി ആർ ഏജൻസിയുടെ നിർദേശപ്രകാരം സർക്കാർ ഉല്ലാസയാത്ര നടത്തുന്നത്. ഇത്രയും കാലം ജനങ്ങളെ കാണാത്ത മുഖ്യമന്ത്രി ഇപ്പോൾ ഇറങ്ങിയത് എല്ലാവർക്കും മനസ്സിലാകും. പാവപ്പെട്ട ജനങ്ങളുടെ വയറ്റത്തടിക്കുന്ന നടപടിയാണിതെന്നും തദ്ദേശസ്ഥാപനങ്ങളുടെ പണം പിഴിഞ്ഞെടുക്കുകയാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.
അതേസമയം ജനങ്ങളിൽ നിന്നു നിർദേശങ്ങൾ സ്വീകരിക്കാനും അവരുടെ പരാതികൾക്കു പരിഹാരം കാണാനും മുഖ്യമന്ത്രിയും 20 മന്ത്രിമാരും ഒരു ബസിൽ 140 നിയോജക മണ്ഡലങ്ങളിലും എത്തുന്ന പരിപാടിയെ വലിയ പ്രതീക്ഷയോടെയാണ് സർക്കാർ കാണുന്നത്. വൈകിട്ട് 3.30ന് കാസർകോട് മഞ്ചേശ്വരം പൈവളിഗെ ഗവ.ഹയർ സെക്കൻഡറി സ്കൂളിലാണ് യാത്രയുടെ ഉദ്ഘാടനവും മഞ്ചേശ്വരം മണ്ഡലത്തിലെ ആദ്യ സദസ്സും. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.