ഓയൂരിൽ കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഘം നിരവധി കുട്ടികളെ തട്ടിക്കൊണ്ടുപോകാൻ ലക്ഷ്യം വെച്ചിരുന്നെന്ന് അന്വേഷണസംഘം. തട്ടിക്കൊണ്ടു പോകാൻ ലക്‌ഷ്യം വെച്ചിരുന്ന കുട്ടികളുടെ വിവരങ്ങൾ 9ലധികം ബുക്കുകളിൽ പ്രതികൾ രേഖപ്പെടുത്തിയിരുന്നു. പ്രതികൾ ആസൂത്രണം നടത്തിയതിൻ്റെ രേഖകൾ അന്വേഷണ സംഘത്തിന് ലഭിച്ചു. അനുപമയെ ഉപയോഗിച്ച് ഇവർ ഹണി ട്രാപ്പിന് ശ്രമം നടത്തിയതായുള്ള തെളിവുകളും അന്വേഷണ സംഘം കണ്ടെടുത്തു.
ഒറ്റയ്ക്ക് സഞ്ചരിക്കുന്ന കുട്ടികളുടെ വിവരങ്ങൾ ശേഖരിച്ചു. 9ലധികം നോട്ട് ബുക്കുകളിലായി തട്ടിക്കൊണ്ടുപോകാൻ പദ്ധതിയിട്ട കുട്ടികളുടെ വിവരങ്ങൾ സൂക്ഷിച്ചിരുന്നു. കിഡ്നാപ്പിംഗ് നടത്താൻ വലിയ മുന്നൊരുക്കം പ്രതികൾ നടത്തി. നേരത്തെ 2 കുട്ടികളെ തട്ടിക്കൊണ്ട് പോകാൻ ശ്രമം നടത്തിയെങ്കിലും സാഹചര്യം എതിരായതിനെ തുടർന്ന് ശ്രമം ഉപേക്ഷിക്കുകയായിരുന്നു. ഇതിൻ്റെ ദൃശ്യങ്ങൾ അന്വേഷണ സംഘത്തിനു ലഭിച്ചു.
അനുപമയെ ഉപയോഗിച്ച് സംഘം ഹണി ട്രാപ്പിനും ശ്രമം നടത്തി. സംഘത്തിൻ്റെ വലയിൽ ആരെങ്കിലും ഉൾപ്പെട്ടോയെന്ന് വ്യക്തമല്ല. കൊല്ലം ജില്ലാ ക്രൈം ബ്രാഞ്ചിനാണ് അന്വേഷണച്ചുമതല. പുതിയ ആരോപണങ്ങൾ ജില്ലാ ക്രൈം ബ്രാഞ്ച് അന്വേഷിക്കും.