ഡോ. ഷഹനയുടെ മരണത്തില്‍ പ്രതിയായ ഡോ. റുവൈസിന് ഉപാധികളോടെ ജാമ്യം അനുവദിച്ചു ഹൈക്കോടതി. തുടര്‍ന്നുള്ള കസ്റ്റഡി അനിവാര്യമല്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചു. എന്നാൽ റുവൈസിന്റെ പാസ്‌പോര്‍ട്ട് പൊലീസില്‍ നൽകേണ്ടതുണ്ട്. ജസ്റ്റിസ് പി ഗോപിനാഥിന്റെതാണ് ഉത്തരവ്.
ഡോ. ഷഹനയുടെ മരണവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം മെഡിക്കല്‍ കോളജ് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ ഒന്നാം പ്രതിയാണ് റുവൈസ്. ഡോ. ഷഹനയുടെ ആത്മഹത്യാ കുറിപ്പ് പൊലീസ് കഴിഞ്ഞ ദിവസം ഹൈക്കോടതിയില്‍ നല്‍കിയിരുന്നു. റഗുലര്‍ വിദ്യാര്‍ത്ഥിയായ റുവൈസിന്റെ പഠനം നഷ്ടപ്പെടാതിരിക്കാന്‍ ജാമ്യം നല്‍കണമെന്നാണ് പ്രതിഭാഗത്തിന്റെ ആവശ്യം. ഷഹനയുടെ കുടുംബത്തിന്റെ മോശം സാമ്പത്തികാവസ്ഥ അറിയാമായിരുന്നിട്ടും റുവൈസ് മുഖത്തുനോക്കി സ്ത്രീധനം ചോദിച്ചുവെന്നും ഷഹനയെ ബ്ലോക് ചെയ്തുവെന്നും ഹൈക്കോടതി കഴിഞ്ഞ ദിവസം ജാമ്യാപേക്ഷ പരിഗണിക്കവെ നിരീക്ഷിച്ചിരുന്നു.