തൃശൂർ നഗരത്തെ ആവേശത്തിലാഴ്ത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റോഡ് ഷോ. സ്വരാജ് റൗണ്ടിലൂടെ പ്രത്യേകം തയ്യാറാക്കിയ വാഹനത്തിലാണ് ജനങ്ങളെ അഭിവാദ്യം ചെയ്ത് പ്രധാനമന്ത്രി കടന്നുപോയത്. കേരളത്തിലെ ബി.ജെ.പിയുടെ ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനാണ് റോഡ് ഷോയിലൂടെ നരേന്ദ്രമോദി തുടക്കമിട്ടത്.
12 മണിയോടെ തന്നെ റോഡ് ഷോ കടന്നുപോകുന്ന പാതക്കിരുവശവും പതിനായിരങ്ങൾ സ്ഥാനം പിടിച്ചിരുന്നു. കത്തുന്ന വെയിലിനെ അവഗണിച്ച് കാത്തുനിന്ന ഇവർക്കിടയിലേക്ക് മൂന്നരയോടെ അലങ്കരിച്ച വാഹനത്തിൽ പ്രധാനമന്ത്രിയെത്തി. വാഹനത്തിൽ പ്രധാനമന്ത്രിക്കൊപ്പം ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനും, സ്ഥാനാർത്ഥി പ്രഖ്യാപനത്തിനുമുൻപേ തൃശൂരിലെ ചുവരെഴുത്തുകളിൽ സ്ഥാനം പിടിച്ച സുരേഷ് ഗോപിയും. പുഷ്പങ്ങൾ അർപ്പിച്ച് ജനങ്ങളുടെ സ്വീകരണം.
കാത്തുനിന്ന ആരെയും നിരാശരാക്കാതെയാണ് റോഡ് ഷോ നായ്ക്കനാലിൽ അവസാനിച്ചത്. നേരത്തെ രണ്ടരയോടെ നെടുമ്പാശ്ശേരിയിലെത്തിയ പ്രധാനമന്ത്രി ഹെലികോപ്റ്ററിലാണ് കുട്ടനെല്ലൂരിലെ ഹെലിപ്പാഡിൽ എത്തിയത്. അവിടെ നിന്നും റോഡ് മാർഗ്ഗമായിരുന്നു സ്വരാജ് റൗണ്ടിലേക്കുള്ള മോദിയുടെ യാത്ര.