എഐ ക്യാമറകൾ വെച്ചതിന് കെൽട്രോണിന് ആദ്യ ഗഡുവായ 9.39 കോടി അനുവദിച്ച് സംസ്ഥാന സർക്കാർ. സർക്കാർ പണം കൊടുക്കാത്തതിനാൽ പിഴയടക്കാനുള്ള ചെല്ലാൻ അയക്കുന്നത് കെൽട്രോൺ നിർത്തിവച്ചിരുന്നു. ക്യാമറകൾ സ്ഥാപിച്ചതും അത് പരിപാലിക്കാൻ സർക്കാർ ഏൽപ്പിച്ചതും കെൽട്രോണിനെയായിരുന്നു. കരാർ തുക നൽകിയില്ലെന്ന് കാട്ടി കെൽട്രോൺ നോട്ടീസ് നൽകിയിരുന്നെങ്കിലും സർക്കാരിൽ നിന്ന് മറുപടി ലഭിച്ചില്ല.
കരാർ പ്രകാരമുള്ള തുക സർക്കാരിൽ നിന്ന് ലഭിക്കാത്തതിനെ തുടർന്ന് കരാർ ജീവനക്കാരെ കെൽട്രോൺ കഴിഞ്ഞ ദിവസം പിൻവലിച്ചിരുന്നു. എ ഐ ക്യാമറകൾ കണ്ടെത്തുന്ന നിയമലംഘനങ്ങൾ വേർതിരിച്ച് നോട്ടീസ് അയക്കുന്നത് പ്രത്യേക പരിശീലനം ലഭിച്ച ഈ കരാർ ജീവനക്കാരാണ്. മൂന്ന് മുതൽ അഞ്ച് വരെ ജീവനക്കാരാണ് ഓരോ ജില്ലകളിലും ഉണ്ടായിരുന്നത്. മൂന്ന് മാസത്തെ കുടിശ്ശികയായി 11 കോടിരൂപയാണ് സർക്കാർ കെൽട്രോണിന് നൽകാനുള്ളത്. വിഷയം ധനമന്ത്രിയുമായി സംസാരിക്കുമെന്ന് ഗതാഗതവകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ പറഞ്ഞു. എ ഐ ക്യാമറകളിൽ ട്രാഫിക് നിയമലംഘനങ്ങൾ ഇപ്പോൾ റെക്കോർഡ് ചെയ്യപ്പെടുന്നുണ്ടെങ്കിലും കൺട്രോൾ റൂമിലുള്ളത് മോട്ടോർ വാഹനവകുപ്പിലെ ഉദ്യോഗസ്ഥർ മാത്രമാണ്.