62-ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് ഇന്ന് കൊല്ലത്ത് തിരി തെളിയും. നാളെയുടെ കലാപ്രതിഭകൾ മാറ്റുരയ്ക്കുന്ന സംസ്ഥാന സ്കൂൾ യുവജനോത്സവത്തിന് ഇന്ന് തിരശീല ഉയരുമ്പോൾ കണ്ണും കാതും ഇനി കൊല്ലത്തേക്ക്. രാവിലെ 10 മണിക്ക് ആശ്രാമം മൈതാനിയിലെ മുഖ്യവേദിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ മേള ഉദ്ഘാടനം ചെയ്യും. മന്ത്രി വി ശിവൻകുട്ടി അധ്യക്ഷ പദവി അലങ്കരിക്കും. മന്ത്രിമാരായ കെ എന്‍ ബാലഗോപാല്‍, കെ രാജന്‍, ജെ ചിഞ്ചുറാണി, കെ ബി ഗണേഷ് കുമാര്‍, പി എ മുഹമ്മദ് റിയാസ് എന്നിവര്‍ പങ്കെടുക്കും. നടി നിഖില വിമല്‍ മുഖ്യാതിഥിയായി എത്തും. നടിയും നർത്തകിയുമായ ആശാ ശരത്തും സംഘവും അവതരിപ്പിക്കുന്ന നൃത്താവിഷ്‌കാരത്തോടെ കലാമേളയ്ക്ക് തുടക്കമാകും.

239 ഇനങ്ങളിലായി പതിനായിരക്കണക്കിന് പ്രതിഭകളാണ് കലാമേളയുടെ ഭാ​ഗമാകുക. 24 വേദികളാണ് കാലാപൂരത്തിനായി സജ്ജമാക്കിയിരിക്കുന്നത്. നാലാം തവണയാണ് കൊല്ലം, സംസ്ഥാന സ്കൂൾ കലോത്സവത്തിന് വേദിയാകുന്നത്. കഴിഞ്ഞ തവണ കോഴിക്കോടായിരുന്നു വേദി.

കലോത്സവത്തിൻറെ സമാപന സമ്മേളനം എട്ടിന്‌ വൈകിട്ട്‌ അഞ്ചിന്‌ പ്രതിപക്ഷ നേതാവ്‌ വി ഡി സതീശൻ ഉദ്‌ഘാടനംചെയ്യും. മമ്മൂട്ടി ചടങ്ങിൽ വിശിഷ്‌ടാതിഥിയാവും.

LEAVE A REPLY

Please enter your comment!
Please enter your name here