എറണാകുളം വാഴക്കുളത്ത് ബിരുദവിദ്യാർത്ഥിനിയായിരുന്ന നിമിഷാ തമ്പിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിൽ പ്രതി ബിജു മൊല്ലയ്ക്ക് ഇരട്ടജീവപര്യന്തം. 2018 ജൂലൈ 30 ന് വീട്ടിൽവച്ച് ഉണ്ടായ മോഷണശ്രമം തടയാൻ ശ്രമിച്ച നിമിഷയെ ബിജു കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. പ്രതിയ്ക്കെതിരായ എല്ലാ കുറ്റവും തെളിഞ്ഞതായി കോടതി കണ്ടെത്തി. പറവൂർ അഡീഷണൽ സെഷൻസ് കോടതി ജഡ്ജി വി ജ്യോതിയാണ് ശിക്ഷ വിധിച്ചത്.
ഐപിസി 302 പ്രകാരമുള്ള കൊലപാതകത്തിനാണ് പ്രതിയ്ക്ക് ജീവപര്യന്തം ശിക്ഷ ലഭിച്ചത്. മറ്റ് കുറ്റകൃത്യങ്ങൾ കണക്കിലെടുത്ത് ഇരട്ട ജീവപര്യന്തവും ഏഴ് വർഷം തടവും കോടതി വിധിയ്ക്കുകയായിരുന്നു. മുഴുവൻ ശിക്ഷയും ഇരട്ട ജീവപര്യന്തമായി പ്രതി അനുഭവിക്കേണ്ടി വരും.
തടിയിട്ടപ്പറമ്പ് പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള അമ്പുനാട് അന്തിനാട് നിമിഷാ തമ്പിയെയാണ് മോഷണശ്രമത്തിനിടെ മൂർഷിദാബാദ് സ്വദേശിയായ പ്രതി കൊലപ്പെടുത്തിയത്. തന്റെ വല്യമ്മയുടെ മാല പ്രതി മോഷ്ടിക്കുന്നത് കണ്ട് തടയാൻ ശ്രമിച്ചപ്പോഴാണ് പ്രതി നിമിഷയെ കൊലപ്പെടുത്തിയത്. കുട്ടിയുടെ വല്യച്ഛനേയും പ്രതി കുത്തിപ്പരുക്കേൽപ്പിച്ചിരുന്നു.