കേന്ദ്രത്തോടുള്ള കേന്ദ്രസർക്കാരിന്റെ അവഗണനയിൽ ഇടതുപക്ഷം നടത്തുന്ന സമരത്തിൽ ഒന്നിച്ചു നിൽക്കുന്നില്ലെന്ന് യുഡിഎഫ്. ഇടതു സർക്കാരുമായി യോജിച്ചുള്ള സമരം അണികളുടെ മനോവീര്യം തകർക്കുമെന്ന വിലയിരുത്തലിനെ തുടർന്നാണ് മുഖ്യമന്ത്രിയുടെ ക്ഷണം നിരസിക്കാൻ യുഡിഎഫ് ഒരുങ്ങുന്നത്. അടുത്ത യുഡിഫ് യോഗം വിഷയം ചർച്ച ചെയ്തതിനു ശേഷം തീരുമാനം പ്രതിപക്ഷ നേതാവും ഉപനേതാവും സർക്കാരിനെ അറിയിക്കും.
സംസ്ഥാനത്തോടുള്ള കേന്ദ്ര അവഗണനയിൽ പ്രതിപക്ഷ നേതാവ് വിഡി സതീശൻ പ്രതിപക്ഷ ഉപനേതാവ് പികെ കുഞ്ഞാലിക്കുട്ടി എന്നിവരുമായി മുഖ്യമന്ത്രി ചർച്ച നടത്തിയിരുന്നു. കേന്ദ്രത്തിനെതിരെ ഡൽഹിയിൽ അടുത്ത മാസം 8 നാണ് ഇടതുമുന്നണി സമരം. ഡൽഹിയിലെ സമരത്തിൽ മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കും.
ഡൽഹിയിൽ നടക്കുന്ന സമരത്തിൽ മുഖ്യമന്ത്രിയും മന്ത്രിമാരും എം.എൽ.എമാരും എം.പിമാരും പങ്കെടുക്കും. ഇന്‍ഡ്യ മുന്നണിയിലെ എല്ലാ കക്ഷികളെയും മുഴുവന്‍ സംസ്ഥാനങ്ങളെയും ക്ഷണിക്കും. കേന്ദ്ര അവഗണന ചൂണ്ടിക്കാട്ടി ബി.ജെ.പി മുഖ്യമന്ത്രിമാർക്ക് കത്ത് നൽകാനും ഇടതു മുന്നണി നേതൃയോഗത്തില്‍ തീരുമാനമായിട്ടുണ്ട്.
കേന്ദ്ര സർക്കാർ സംസ്ഥാനത്തെ സാമ്പത്തികമായി ഞെരുക്കുന്നത് ചൂണ്ടിക്കാട്ടി വലിയ പ്രക്ഷോഭത്തിനാണ് ഇടതു മുന്നണി തയാറെടുത്തിരിക്കുന്നത്. വി.എസ് സർക്കാരിന്റെ കാലത്ത് നടത്തിയതുപോലെ രാജ്യതലസ്ഥാനത്തെത്തി സമരം നടത്തുകയാണ് മുന്നണി. ഡൽഹി സമരം നടക്കുന്ന അതേ ദിവസം കേരളത്തിൽ ബൂത്ത് തലത്തിൽ എല്‍.ഡി.എഫ് പ്രവർത്തകർ ഗൃഹസന്ദർശനം നടത്തും.