തിരുവനന്തപുരം: കേരളത്തിന്റെ ആവശ്യങ്ങളെയും താല്‍പര്യങ്ങളെയും അശേഷം പരിഗണിക്കാത്ത വിധത്തിലാണ് കേന്ദ്രം ബജറ്റ് രൂപപ്പെടുത്തിയിട്ടുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആഭ്യന്തര റബ്ബര്‍ കൃഷിയെ പരിരക്ഷിക്കണമെന്ന ആവശ്യം പരിഗണിക്കാതെ റബ്ബര്‍ ഉള്‍പ്പെടെയുള്ളവയുടെ ഇറക്കുമതിച്ചുങ്കം ഉയര്‍ത്തി. കേരളത്തിന്റെ നെല്‍ കൃഷി, കേരകൃഷി, സുഗന്ധവ്യഞ്ജന കൃഷി തുടങ്ങിവയ്ക്ക് പ്രത്യേക പരിഗണന നല്‍കിയില്ലായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

എയിംസ് പോലുള്ള പുതിയ സ്ഥാപനങ്ങളില്ല, പുതിയ തീവണ്ടികളില്ല, റെയില്‍ സര്‍വ്വേകളില്ല, ശബരിപാതയില്ല, പാത ഇരട്ടിപ്പിക്കലുകളുമില്ല ഇത്തരത്തിലുള്ള കേരളത്തിന്റെ ന്യായമായ ആവശ്യങ്ങളൊന്നും ബജറ്റില്‍ പരിഗണിച്ചിട്ടില്ലായെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു. 2047 ല്‍ ഇന്ത്യയെ വികസിത രാഷ്ട്രമാക്കി മാറ്റുമെന്നു പറയുന്ന ബജറ്റില്‍ ഏത് തരത്തില്‍ സംസ്ഥാനങ്ങളെ ശാക്തീകരിക്കണമെന്ന അടിസ്ഥാന തത്വം തന്നെ മറന്നിരിക്കുന്നുവെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. സംസ്ഥാന താല്‍പര്യങ്ങളെ മാനിക്കാത്തതും അസന്തുലിതാവസ്ഥ വര്‍ദ്ധിപ്പിക്കുന്നതും പണപ്പെരുപ്പം ശക്തിപ്പെടുത്തുന്നതും ജനങ്ങളെ പാപ്പരീകരിക്കുന്നതുമാണ് ബജറ്റും അതിലെ സാമ്പത്തിക സമീപനങ്ങളുമെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

ബജറ്റില്‍ സംസ്ഥാനങ്ങളുടെ കടമെടുപ്പു പരിധി വര്‍ദ്ധിപ്പിക്കണമെന്നതടക്കമുള്ള ആവശ്യങ്ങള്‍ അംഗീകരിക്കുന്നില്ല. മൂലധന ചെലവുകള്‍ക്കായി സംസ്ഥാനങ്ങള്‍ക്കു പൊതുവില്‍ ലഭ്യമാക്കുന്ന വായ്പയുടെ അളവ് കുറയ്ക്കുകയും ചെയ്തിരിക്കുന്നുവെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. കഴിഞ്ഞ വര്‍ഷത്തെ നീക്കിവെപ്പില്‍ കുറച്ചു മാത്രമേ പല മേഖലകളിലും കേന്ദ്ര സര്‍ക്കാര്‍ ചെലവഴിച്ചിട്ടുള്ളു എന്ന് വ്യക്തമാക്കുന്നതാണ് റിവൈസ്ഡ് ബജറ്റ് എസ്റ്റിമേറ്റ്സ് എന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

കൃഷി, വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹികക്ഷേമം, പട്ടികജാതി – പട്ടികവര്‍ഗ്ഗ വികസനം തുടങ്ങിയവയുടെ ഒക്കെ കാര്യത്തില്‍ സാരമായ മാറ്റം വരുത്തിയിട്ടില്ല. വളം, ഭക്ഷ്യധാന്യം, തൊഴിലുറപ്പ്, എന്നിവയ്ക്കായുള്ള വിഹിതവും കുറച്ചിരിക്കുകയാണ്. തൊഴില്‍ വര്‍ദ്ധിപ്പിക്കല്‍ എന്ന വാഗ്ദാനം ഉപേക്ഷിച്ച മട്ടാണ്. സ്വയം തൊഴിലിന് കോര്‍പ്പസ് ഫണ്ട് എന്നതില്‍ നിന്ന് ഇതാണു മനസ്സിലാകുന്നത്.

ഇലക്ഷന്‍ വര്‍ഷമായിട്ടുകൂടി രാജ്യത്തെ സാധാരണക്കാരുടെയോ കേരളത്തിന്റെയോ ആവശ്യങ്ങള്‍ കേന്ദ്ര ബജറ്റില്‍ പരിഗണിക്കപ്പെട്ടിട്ടില്ല എന്നതില്‍ നിന്ന് പാവപ്പെട്ടവരോടും നമ്മുടെ സംസ്ഥാനത്തോടും എന്തു സമീപനമാണ് ബിജെപി സര്‍ക്കാര്‍ സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നത് എന്നത് കൂടുതല്‍ വ്യക്തമായിരിക്കുകയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സംസ്ഥാനത്തിന്റെയും സംസ്ഥാനത്തെ ജനങ്ങളുടെയും അവകാശങ്ങള്‍ക്കു വേണ്ടിയുള്ള പോരാട്ടം ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ തുടരുക തന്നെ ചെയ്യുമെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

LEAVE A REPLY

Please enter your comment!
Please enter your name here