അമേരിക്കയില്‍ എത്തിയ കാലം മുതല്‍ എഴുതുന്ന എല്ലാം വായിച്ച് അഭിപ്രായം പറയുന്ന വ്യക്തിത്വമായിരുന്നു ഉഷയുടേത് എന്ന് ഫൊക്കാന നേതാവും സാമൂഹ്യ സാംസ്‌കാരിക പ്രവര്‍ത്തകനുമായ ശ്രീകുമാര്‍ ഉണ്ണിത്താന്‍. അദ്ദേഹം എഴുതിയ ‘നൊമ്പരങ്ങളുടെ പുസ്തകം’ പുസ്തക പ്രകാശനത്തില്‍ മറുമൊഴി പ്രസംഗം നടത്തുമ്പോഴാണ് ഭാര്യയുടെ മരണ ശേഷം താന്‍ എഴുതുന്ന ലേഖനങ്ങളിലെല്ലാം ഉഷയുടെ കടന്നു വരവ് ഉണ്ടാകുന്നു എന്ന് വെളിപ്പെടുത്തിയത്. എന്തെഴുതിയാലും അതില്‍ ഭാര്യയെ പരാമര്‍ശിക്കാതെ പോകാന്‍ സാധിക്കുന്നില്ല. അതുകൊണ്ട് തന്നെയാണ് ഇങ്ങനെ ഒരു പുസ്തകം പ്രസിദ്ധീകരിക്കാന്‍ തയ്യാറായത്.

ഭാര്യ, അമ്മ എന്നിവര്‍ ഒരു വീട്ടില്‍ ഇല്ലാതായ അവസ്ഥ ചിന്തിക്കാന്‍ കഴിയില്ല. ഉഷ പോയ ശേഷം ഓണത്തെക്കുറിച്ചോ, വിഷുവിനെ കുറിച്ചോ ഒക്കെ എഴുതുമ്പോള്‍ ഉഷയും ആ എഴുത്തിലേക്ക് വരും. കാരണം ഞാന്‍ എഴുതി തുടങ്ങിയ കാലം മുതല്‍ ഞാനെഴുതിയത് ആദ്യം വായിച്ച് നോക്കുന്നത് ഉഷയായിരുന്നു. ചില ഭാഗങ്ങള്‍ വേണ്ട എന്ന ഉഷയുടെ നിര്‍ദ്ദേശവും തിരുത്തും കൂടി വന്ന ശേഷമാണ് ഞാനത് പത്രങ്ങള്‍ക്ക് അയക്കാറുള്ളത്. ഇപ്പോള്‍ ഉഷയില്ല. ഉഷ വേഗം ഞങ്ങളെ വിട്ടു പോകാന്‍ കാരണം കാന്‍സര്‍ എന്ന രോഗമാണ്. വളരെ വൈകിയാണ് ഞങ്ങള്‍ അത് അറിഞ്ഞതെങ്കിലും രക്ഷപ്പെടും എന്നാണ് ഞാന്‍ വിചാരിച്ചത്. പക്ഷെ കിട്ടിയില്ല.

ലോകത്തെ കീഴടക്കിയ പ്രധാനപ്പെട്ട രോഗമാണ് കാന്‍സര്‍. കാന്‍സര്‍ രോഗം വന്ന രോഗിയുടെ അവസ്ഥ വളരെ സങ്കീര്‍ണ്ണത നിറഞ്ഞതാണ്. മരണത്തെ മുന്നില്‍ കണ്ടുള്ള ജീവിതം. വീട്ടിലുള്ളവര്‍ പോലും മരണത്തെ പ്രതീക്ഷിക്കുന്ന നിമിഷങ്ങള്‍. അത് വളരെ സങ്കീര്‍ണ്ണമായ ഒരവസ്ഥയാണ്. ആ അവസ്ഥകളെ അതിജീവിച്ചവര്‍ ആരും ഉണ്ടാവില്ല. ഉഷയെ കുറിച്ചുള്ള ഓര്‍മ്മകള്‍ ഓരോ കാന്‍സര്‍ രോഗികളുടെയും കുടുംബങ്ങള്‍ക്ക് വായിക്കുവാന്‍ വേണ്ടിയാണ് പുറത്തിറക്കുന്നത്. ഇതില്‍ നിന്നും ലഭിക്കുന്ന വരുമാനം കേരളത്തിലെ നിരവധി കാന്‍സര്‍ രോഗികള്‍ക്ക് ഒരു സഹായഹസ്തമാക്കുവാനും ആഗ്രഹിക്കുന്നതായി ശ്രീകുമാര്‍ ഉണ്ണിത്താന്‍ പറഞ്ഞു.

ഭാര്യയില്ലാത്ത വീട്ടിലെ ചെടികള്‍, മരങ്ങള്‍, പൂക്കള്‍ അങ്ങനെ നിരവധി വിഷയങ്ങള്‍ തന്റെ പ്രിയതമയുടെ വേര്‍പാടിന്റെ പശ്ചാത്തലത്തില്‍ ഈ പുസ്തകത്തില്‍ ശ്രീകുമാര്‍ ഉണ്ണിത്താന്‍ എഴുതുന്നു. നൊമ്പരങ്ങളുടെ പുസ്തകം ഉടന്‍ തന്നെ അമേരിക്കന്‍ മലയാളികളുടെ മുന്‍പില്‍ എത്തുമെന്നും ശ്രീകുമാര്‍ ഉണ്ണിത്താന്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here