തിരുവനന്തപുരം: മുന്നണികളെ മാറി മാറി പരീക്ഷിക്കുന്ന രീതിക്ക് അവസാനം കുറിച്ച് കേരളം ഈ തിരഞ്ഞെടുപ്പിൽ പുതിയ ചരിത്രമെഴുതുമെന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗം എ.കെ.ആന്റണി പറഞ്ഞു. യു.ഡി.എഫിന്റെ വിജയം സുനിശ്ചിതമാണെന്നും ഭരണത്തുടർച്ച ഉണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു. ജഗതി സ്‌കൂളിൽ കുടുംബത്തോടും ചടയമംഗലത്തെ യു.ഡി.എഫ് സ്ഥാനാർത്ഥി എം.എം.,ഹസനുമൊപ്പം വോട്ട് രേഖപ്പെടുത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
അഞ്ചു വർഷം ഒരു മുന്നണി അടുത്ത അഞ്ചു വർഷം മറ്റൊരു മുന്നണി എന്നതായിരുന്നു ഇതുവരെയുള്ള കേരളത്തിലെ രീതി. എന്നാൽ, ഇത്തവണ അത് തിരുത്തിയെഴുതും. അടുത്ത അഞ്ച് വർഷം കൂടി ഇടതുമുന്നണി പ്രതിപക്ഷത്ത് തന്നെ ഇരിക്കും. ബി.ജെ.പി ഈ തിരഞ്ഞെടുപ്പിലും അക്കൗണ്ട് തുറക്കില്ലെന്നും ആന്റണി പറഞ്ഞു.
സി.പി.എമ്മിന്റെ അക്രമരാഷ്ട്രീയത്തിനും ബി.ജെ.പിയുടെ വർഗീയതയ്ക്കും എതിരെ ആയിരിക്കും ജനം തിരഞ്ഞെടുപ്പിൽ വോട്ടു ചെയ്യുന്നത്. സമാധാനവും മതമൈത്രിയും നിലനിറുത്താനുള്ള പോരാട്ടം കൂടിയാണ് ഈ തിരഞ്ഞെടുപ്പെന്നും ആന്റണി കൂട്ടിച്ചേർത്തു.