-പി പി ചെറിയാൻ

സൗത്ത് ഫ്ളോറിഡ:നവകേരള മലയാളീ അസോസിയേഷൻ ഓഫ് സൗത്ത് ഫ്ളോറിഡയുടെ 2024 അംഗങ്ങളുടെ പൊതുയോഗം സംഘടനാ വിരുദ്ധ പ്രവർത്തനങ്ങൾക്ക് പുറത്താക്കിയവർ ഒന്നിച്ചുകൂടി പുതിയ സംഘടന രൂപീകരിച്ചത് വ്യാജമെന്നു ഭരണഘടനാ വിധേയമായി തിരഞ്ഞെടുക്കപ്പെട്ട  പ്രസിഡന്റ് ഏലിയാസ് പനങ്ങോലിൽ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു

നിയമപ്രകാരമുള്ള സംഘടനയുടെ പേരിൽ ചില മാറ്റങ്ങൾ കൗശലപൂർവ്വം വരുത്തിക്കൊണ്ട്, ആദ്യം കാണുന്നവർ ഇത് ഔദ്യഗിക സംഘടനയല്ലേ എന്ന് തെറ്റിധരിച്ചുപോകുന്ന സാമ്യവുമായാണ് പുതിയ സംഘടന വിഘടന്മ്മാർ രുപീകരിച്ചിരിക്കുന്നത്. ഗവർമെൻ്റെ രേഖകൾ പ്രകാരം 2024 മെയ് മാസം 24 ന് രൂപീകരിച്ചിരിക്കുന്ന പുതിയ സംഘടനയുടെ ലോഗോയിൽ സ്ഥാപിതം 1994 എന്ന് എഴുതി പഴക്കം കാണിക്കുവാനുള്ള ഇവരുടെ പാഴ്ശ്രമം തമാശ നിറഞ്ഞതാണ്. 2024 മെയ് 24 ന് പിറന്ന കുഞ്ഞിന് 30 വയസ്സ് പ്രായം!! രണ്ടായിരം വർഷത്തിന് ശേഷം ജനനവുമായി ബന്ധപ്പെട്ട് അടുത്ത അത്ഭുതം സൗത്ത് ഫ്ലോറിയയിൽ നടന്നിരിക്കുന്നു. സ്വന്തം കുഞ്ഞിന് അവനവൻ്റെ പേരിരിടുക, അയൽ പക്കത്തെ ചേട്ടൻ്റെ പേര് നല്ലതോ കുലീനമോ ആയിരിക്കാം, അതിൻ്റെ പേരിൽ അയാളുടെ വീട്ടിൽകയറി ഐഡന്റിറ്റി മോഷ്ട്ടിക്കുന്നത് ആണുങ്ങൾക്ക് പറഞ്ഞിട്ടുള്ള കാര്യമല്ല.   

   നവകേരള മലയാളീ അസോസിയേഷൻ ഓഫ് സൗത്ത് ഫ്ളോറിഡയുടെ  പിക്‌നിക്ക് 04/06/2024 ൽ സി. ബി സ്മിത്ത് പാർക്കിൽ വെച്ച് ഔദ്യഗികമായി  നടത്തപ്പെട്ടു കഴിഞ്ഞതാണ്. എന്നാൽ നവകേരളയുടെ എന്ന പേരിൽ പൊതുജനത്തെതെറ്റിധരിപ്പിക്കുവാൻ വിമതന്മ്മാർ ഒരു പിക്‌നിക്ക്‌ നടത്തിയെന്ന് എന്ന് സോഷ്യൽ മീഡിയയിലെ പരസ്യത്തിലൂടെ മനസിലാക്കുവാൻ കഴിഞ്ഞു. എന്നാൽ ഈ പിക്‌നിക്കിന് നവകേരള മലയാളി അസോസിയേഷൻ ഓഫ് സൗത്ത് ഫ്ലോറിഡ എന്ന ഔദ്യഗിക സംഘടനയുമായി യാതൊരു ബന്ധവും ഇല്ലന്നും, ഇത് സംഘടനയിൽ നിന്നും പുറത്താക്കപെട്ടവരുടെ കൂട്ടം പുതുതായി ഉണ്ടാക്കിയ സംഘടനക്കു വേണ്ടി ഉള്ളാതാണെന്നും, പൊതുജനം ആശയക്കുഴപ്പത്തിൽ ആകരുതെന്നും നിലവിലുള്ള പ്രസിഡണ്ട് ഏലിയാസ്  അറിയിച്ചു.

  മദ്യപാനവും വെറിക്കൂത്തും ഒരാളുടെ വ്യക്തി സ്വാതന്ത്ര്യ  ത്തിൽപ്പെടുന്ന കാര്യമാണ്. എന്നാൽ മദ്യവും ബിരിയാണിയും വെച്ച് പൊതുയോഗം എന്നോ പിക്‌നിക്ക്‌ എന്നോ ഓണം എന്നോ  പേരുനൽകിയാൽ  ഓടിക്കൂടുന്ന ഒരുപറ്റം അധമൻമ്മാരുടെ കൂട്ടമായി നമ്മുടെ ചുറ്റുപാടിൽ ചിലരെ കാണുമ്പോൾ ദുഃഖം തോന്നാറുണ്ട്. പെട്ടന്ന് പണം ഉണ്ടണ്ടായതിൻ്റെ അപക്വതയോ, മോശം കുടുംബ പശ്ചാത്തലങ്ങളോ ആകാം ഇവരെ ഇങ്ങനെ ആക്കുന്നത്. സാമൂഹിക ശാസ്ത്രജ്ഞൻമാരുടെ ശ്രദ്ധ അടിയന്തിരമായി പതിയേണ്ട ഒരു മേഖലയാണ് ഇത്. ഈ ദുർനടപ്പുകൾക്ക് അസോസിയേഷനുകൾ മറയായി ഇങ്ങനെയുള്ളവർ ഉപയോഗിക്കുന്നത്, സ്വന്തം കമ്മ്യൂണിറ്റിയെ ആത്മാർത്ഥമായി സ്നേഹിക്കുകയും സേവിക്കുകയും ചെയ്യുന്നവർക്ക് അത്യന്തം ഖേദകരമായ സംഗതിയാണ്. മദ്യത്തിനും മയക്കുമരുന്നിനും അടിമകളായവർ സംഘടനകളുടെ ഔദ്യഗിക സ്ഥാനങ്ങളിൽ വരുന്നത് തടയാൻ എല്ലാ അസ്സോസിയേഷനുകളും തീരുമാനം എടുക്കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണെന്നും  പ്രസ്താവനയിൽ തുടർന്ന് ചൂണ്ടിക്കാട്ടി