ദാമ്പത്യജീവിതത്തിലെ വിള്ളല്‍ തുറന്ന് പറഞ്ഞ് സംവിധായകന്‍ എഎല്‍ വിജയ്‌യുടെ പത്രക്കുറിപ്പ്. അമലാ പോളുമായുള്ള വിവാഹമോചന വാര്‍ത്തകള്‍ സത്യമാണെന്നും ഇക്കാര്യത്തില്‍ തനിക്കുള്ള നിലപാടുകള്‍ വ്യക്തമാക്കിയുമാണ് വിജയ് പത്രക്കുറിപ്പ് പുറത്തിറക്കിയിരിക്കുന്നത്. സത്യസന്ധതയും വിശ്വാസ്യതയുമാണ് വിവാഹജീവിതത്തിന്റെ അടിസ്ഥാനമെന്നും അത് തകര്‍ന്നാല്‍ എല്ലാം തകരുമെന്നും വിജയ് പറയുന്നു.

ഞങ്ങള്‍ തമ്മിലുള്ള പ്രശ്‌നത്തിന്റെ യഥാര്‍ത്ഥകാരണം എന്താണെന്ന് തനിക്കല്ലാതെ മറ്റാര്‍ക്കും അറിയില്ല. ഇതേക്കുറിച്ച് സംസാരിക്കാന്‍ സുഹൃത്തുക്കളും ആരാധകരും മാധ്യമസുഹൃത്തുക്കളും ഏറെ നിര്‍ബന്ധിക്കുന്നുണ്ടായിരുന്നു. പക്ഷെ, സ്വകാര്യ ജീവിതം പൊതുമധ്യത്തിലേക്ക് വലിച്ചിഴക്കേണ്ടെന്നു കരുതിയാണ് ഇത്രനാള്‍ മിണ്ടാതിരുന്നത്. പക്ഷെ ഇതിനിടയില്‍ തന്റെ പിതാവ് ഒരു ചാനലിനോട് ഏറെ വികാരപരമായി സംസാരിച്ചു. ഏതൊരച്ഛനേയും പോലെ തന്നെയേ അദ്ദേഹവും സംസാരിച്ചിട്ടുള്ളൂ. പക്ഷെ പിന്നീടുള്ള വാര്‍ത്തകള്‍ അച്ഛന്‍ പറഞ്ഞതിനെ കേന്ദ്രീകരിച്ചായി. ഇത് ഏറെ സങ്കടകരമാണ്. മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകളല്ല യഥാര്‍ത്ഥത്തില്‍ വേര്‍പിരിയാനുള്ള കാരണം.

amala-paul-al-vijay

അമലാ പോളും എ എല്‍ വിജയും

ഒന്‍പത് ചിത്രങ്ങള്‍ സംവിധാനം ചെയ്ത് പരിചയമുള്ള തനിക്ക് സമൂഹത്തോടുള്ള കടമകളെ കുറിച്ച് ഉത്തമബോധ്യമുണ്ട്. ആത്മാഭിമാനവും കുലീനത്വവുമുള്ള സ്ത്രീകഥാപാത്രങ്ങളാണ് തന്റെ ചിത്രങ്ങളില്‍ ഉള്ളത്. സ്ത്രീകളോടുള്ള തന്റെ മനസിലുള്ള ബഹുമാനത്തിന്റെ പ്രതിഫലനമാണ് തന്റെ ചിത്രങ്ങളും. അവരുടെ സ്വാതന്ത്ര്യത്തിനും ഇഷ്ടങ്ങള്‍ക്കും താന്‍ വില നല്‍കുന്നയാളാണ്.

വിവാഹശേഷം സിനിമയില്‍ തുടരാന്‍ അമല ആഗ്രഹിക്കുന്നുണ്ടെന്ന് പറഞ്ഞപ്പോള്‍ എനിക്ക് കഴിയുന്ന രീതിയില്‍ ഞാന്‍ സഹായിച്ചിട്ടുണ്ട്. സിനിമയില്‍ അഭിനയിക്കാന്‍ ഞാനോ എന്റെ കുടുംബമോ പ്രതിബന്ധമായി നിന്നിട്ടില്ല. അത്തരം വാര്‍ത്തകള്‍ തീര്‍ത്തും അടിസ്ഥാനരഹിതമാണ്.വിശ്വാസ്യതയും സത്യസന്ധതയുമാണ് എല്ലാ വിവാഹത്തിന്റേയും അടിസ്ഥാനം. ആ വിശ്വാസം എപ്പോള്‍ തെറ്റുന്നുവോ അപ്പോള്‍ മുതല്‍ ജീവിതം അര്‍ത്ഥശൂന്യമാകും. കുടുംബജീവിതത്തിനും വിവാഹത്തിനും ഏറെ പ്രാധാന്യം നല്‍കുന്നയാളാണ് ഞാന്‍. വിവാഹമെന്ന പ്രക്രിയയില്‍ വിശ്വസിക്കുന്നു. അമലയുമായുള്ള ബന്ധം ഇങ്ങനെയാകുമെന്ന് എന്റെ സ്വപ്‌നങ്ങളില്‍ പോലുമില്ലായിരുന്നു.

എന്നാല്‍ ഇപ്പോള്‍ ഈ തീരുമാനം എടുക്കുമ്പോള്‍ എന്റെ മനസ് അതിയായി വേദനിക്കുന്നു. യഥാര്‍ത്ഥ കാരണം അറിയാതെയുള്ള കുറ്റപ്പെടുത്തല്‍ എന്നെ എല്ലാ തരത്തിലും ബാധിച്ചതായും വിജയ് പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here