തിരുവനന്തപുരം∙ മാവോയിസ്‌റ്റുകൾക്കെതിരെ ശക്‌തമായ നടപടി തുടരുമെന്നും തനിക്കു പോലും കഴിഞ്ഞ ദിവസം മാവോയിസ്‌റ്റുകളുടേതെന്ന പേരിൽ ഭീഷണിക്കത്ത് ലഭിച്ചെന്നും നിയമസഭയിൽ ധനാഭ്യർഥന ചർച്ചയ്‌ക്കുള്ള മറുപടിയിൽ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല.
സംസ്‌ഥാനത്ത് ആകെ മൂന്നു കേസുകളിലേ യുഎപിഎ ചുമത്തിയിട്ടുള്ളു. നിർബന്ധിത മതപരിവർത്തനം നടത്തിയതായി പരാതി കിട്ടിയാൽ നടപടിയുണ്ടാകും. തലശേരിയിലും മൂവാറ്റുപുഴയിലും വിജിലൻസ് കോടതികൾക്കു ഹൈക്കോടതിയുടെ അനുമതി ലഭിച്ചു. ഉടൻ ഇവ സ്‌ഥാപിക്കും. സി.പി. നായർ വധശ്രമക്കേസിലെ ഭൂരിപക്ഷം പ്രതികളും സിപിഎം പ്രവർത്തകരാണ്. 147 പ്രതികളിൽ ചിലർ മരിച്ചു, ചിലർ നടക്കാൻ പോലുമാകാത്ത അവസ്‌ഥയിലാണ്. ഇതൊക്കെ പരിഗണിച്ചാണു കേസ് പിൻവലിക്കാൻ ആലോചിച്ചത്. സിപിഎമ്മിനു നിർബന്ധമാണെങ്കിൽ കേസ് പിൻവലിക്കുന്നില്ല.
വനിതാ പൊലീസുകാരുടെ എണ്ണം 10% വർധിപ്പിക്കും. രാത്രി പോസ്‌റ്റ്‌മോർട്ടം അനുവദിക്കുന്ന കാര്യം സർക്കാർ പരിഗണനയിലാണെന്നും വൈകാതെ തീരുമാനം ഉണ്ടാകുമെന്നും ചെന്നിത്തല പറഞ്ഞു.