മുംബൈ ∙ 1993 ലെ മുംബൈ സ്ഫോടനക്കേസ് പ്രതി യാക്കൂബ് മേമനെ പിന്തുണച്ച് രംഗത്തെത്തിയ സിനിമാ താരം സൽമാൻ ഖാനും എഐഎംഐഎം പ്രസിഡന്റ് അസാദുദ്ദീന്‍ ഒവെസിയും എത്രയും പെട്ടെന്ന് പാക്കിസ്ഥാനിലേക്ക് പോകണമെന്ന് വിശ്വഹിന്ദു പരിഷത് നേതാവ് പ്രവീൺ തൊഗാഡിയ.
‘സൽമാന്റെയും ഒവെസിയുടെയും പിതാക്കൾ ഒരു തെറ്റു ചെയ്തു. 1947 ൽ അവർ പാക്കിസ്ഥാനിലേക്ക് പോയില്ല. ഇപ്പോള്‍ അവർ ഇസ്‌ലാമിക് റിപ്പബ്ലിക്കിലേക്ക് പോയിക്കൊണ്ട് തെറ്റ് തിരുത്തേണ്ടതാണ്. പേരുകേട്ട ജിഹാദികളുടെ കൂട്ടുകെട്ടില്‍ സല്‍മാന്‍ വളരെ സന്തോഷവാനായിരിക്കും എന്ന് എനിക്ക് ബോധ്യമുണ്ട്. അദ്ദേഹത്തിന്റെ സിനിമകള്‍ക്കും അവിടെ കൂടുതല്‍ വ്യവസായം ഉണ്ടാകും.’ തൊഗാഡിയ പറഞ്ഞു. എബിപി ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് തൊഗാഡിയയുടെ വിവാദ പരാമർശം.’
മുംബൈ സ്‌ഫോടനക്കേസില്‍ യാക്കൂബ് മേമനെ തൂക്കിലേറ്റരുതെന്നും അദ്ദേഹത്തിന്റെ സഹോദരന്‍ ടൈഗര്‍ മേമനെയാണ് തൂക്കിലേറ്റേണ്ടതെന്നുമായിരുന്നു സൽമാന്റെ ട്വീറ്റ്. എന്നാൽ സംഭവം വിവാദമായതോടെ സല്‍മാന്‍ ട്വീറ്റ് പിന്‍വലിക്കുകയും നിരുപാധികം ക്ഷമ ചോദിക്കുകയും ചെയ്തിരുന്നു. ഒവെസിയും മേമന്റെ വധശിക്ഷയ്ക്കെതിരെ രംഗത്തെത്തിയിരുന്നു.