ഇസ്‍ലാമാബാദ്∙ നിയന്ത്രണരേഖയ്ക്ക് സമീപം സൈന്യം വെടിവച്ചിട്ട ഡ്രോൺ (ആളില്ലാവിമാനം) ഇന്ത്യയുടേതു തന്നെയെന്ന് ഫൊറൻസിക് പരിശോധനയിൽ വ്യക്തമായതായി പാക്കിസ്ഥാൻ. ഇന്ത്യൻ സൈന്യമാണ് ഇതു നിയന്ത്രിച്ചിരുന്നതെന്നാണ് പാക്കിസ്ഥാൻ പറയുന്നത്. ഇന്ത്യയുടെ ഭാഗത്തുനിന്നാണ് ഡ്രോൺ വന്നതെന്ന് ഇതിൽ നിന്നു പരിശോധിച്ച ചിത്രങ്ങളിൽ നിന്നു വ്യക്തമായതയി പാക്ക് സൈന്യം അവകാശപ്പെട്ടു.
നിയന്ത്രണരേഖ ലംഘിച്ച് പലതവണ ഡ്രോൺ പാക്കിസ്ഥാൻ മേഖലയിൽ കടന്നു. പാക്ക് പോസ്റ്റുകളുടെ ചിത്രം എടുക്കുകയും ചെയ്തെന്ന് പാക്കിസ്ഥാൻ വക്താവ് പത്രക്കുറിപ്പിൽ ആരോപിച്ചു.
ഇന്ത്യ ചാരപ്രവർത്തിക്കായി ഉപയോഗിച്ച ഡ്രോൺ വെടിവച്ചിട്ടുവെന്ന അവകാശവുമായി ഈമാസം 15നാണ് പാക്കിസ്ഥാൻ രംഗത്തെത്തിയത്. എന്നാൽ ഇന്ത്യം സൈന്യം ഇക്കാര്യം നിഷേധിക്കുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് പാക്കിസ്ഥാനിലെ ഇന്ത്യൻ അംബാസിഡറെ വിളിച്ചുവരുത്തി പാക്ക് പ്രതിഷേധം അറിയിക്കുകയും ചെയ്തിരുന്നു. ഡ്രോൺ പാക്കിസ്ഥാൻ പൊലീസ് ഉപയോഗിക്കുന്നതാണ് എന്നായിരുന്നു ഇന്ത്യൻ ഇന്റലിജൻസ് റിപ്പോർട്ട്. കൂടാതെ, ഡ്രോൺ തങ്ങൾ നിർമിച്ചതാണെന്ന വ്യക്തമാക്കി ചൈനീസ് ഡ്രോൺ നിർമാതാക്കളും രംഗത്തെത്തിയിരുന്നു.
വെടിവച്ചിട്ട ഡ്രോണിലെ ചിത്രങ്ങളും വിഡിയോകളും പുറത്തുവിടുമെന്നും ഇതിൽ നിന്നും ഡ്രോൺ ഇന്ത്യൻ ഭാഗത്തുനിന്നും പാക്കിസ്ഥാൻ അതിർത്തിയിലേക്ക് വരുന്നത് വ്യക്തമാണെന്നും പാക്ക്സൈന്യം അവകാശപ്പെടുന്നു. കൂടാതെ ചിത്രങ്ങളിൽ ഇന്ത്യയുടെ പതാകയും ഇന്ത്യൻ സൈന്യത്തിന്റെ ഇലക്ട്രോണിക് വിഭാഗത്തെ സൂചിപ്പിക്കുന്ന അടയാളങ്ങൾ ഉണ്ടെന്നും പാക്കിസ്ഥാൻ സൈന്യം പറയുന്നു.