ശ്രീനഗർ∙ ജമ്മു കശ്മീരിലെ ഉദംപൂരിൽ ജീവനോടെ പിടിയിലായ ഉസ്മാൻഖാൻ, താൻ പാക്കിസ്ഥാനിൽ നിന്നുള്ള ഭീകരനെന്ന് സമ്മതിച്ചു. 12 ദിവസം മുൻപാണ് ഇന്ത്യയിലെത്തിയത് ഈ കാലമത്രയും കാട്ടിലൂടെ നടക്കുകയായിരുന്നു. തനിക്കൊപ്പം ഒരാൾ മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഇത്തരംകാര്യങ്ങൾ ചെയ്യുന്നത് തമാശയാണ്. ഞാൻ വന്നത് ഹിന്ദുക്കളെ കൊല്ലുന്നതിന് വേണ്ടിയാണ്. പ്രതികാരം ചെയ്യുകയാണ് ഞങ്ങളുടെ ലക്ഷ്യം. കൊല്ലുന്നതില്‍ സന്തോഷം ലഭിക്കും. ചെയ്യുന്നത് ദൈവത്തിന് വേണ്ടിയാണെന്നും ഉസ്മാൻ പറഞ്ഞു.
ആക്രമണം നടത്തുന്നതിനിടെ നാട്ടുകാരാണ് ഉസ്മാനെ പിടികൂടിയത്. ഇയാൾ ഇപ്പോൾ ബിഎസ്എഫ് കസ്റ്റഡിയിലാണുള്ളത്. വിശദമായ ചോദ്യം ചെയ്യലിനുശേഷമേ കൂടുതൽ കാര്യങ്ങൾ പുറത്തുവരൂ. രണ്ട് ബിഎസ്എഫ് ഭടന്മാരെ കൊന്നശേഷമാണ് ഉസ്മാൻ പിടിയിലാകുന്നത്.
പിടിയിലായപ്പോൾ ഉസം ആദ്യം പറഞ്ഞത് തനിക്ക് 20 വയസാണ് എന്നാണ്. എന്നാൽ പിന്നീട് 16 വയസുമാത്രമേ ഉള്ളൂവെന്നു പറഞ്ഞു. ആദ്യം കാസിം എന്നാണ് സ്വയം പരിചയപ്പെടുത്തിയത് പിന്നീട് ഉസ്മാനെന്നാണ് പറഞ്ഞത്. ഇയാൾ നിരന്തരം പ്രസ്താവനകളിൽ നിന്നു വ്യതിചലിക്കുകയാണ്. എന്തെങ്കിലും കാരണവശാൽ പിടിക്കപ്പെട്ടാൽ 18 വയസിനു താഴെയാണെന്നേ പ്രായം പറയാൻ പാടുള്ളൂവെന്ന് ലഷ്കർ ഭീകരർ നിർദേശം നൽകിയിട്ടുണ്ടെന്നാണ് കരുതുന്നത്. എങ്കിൽ ഇന്ത്യൻ നിയമപ്രകാരം ഇളവ് ലഭിക്കുമെന്നതാണ് കാരണം.
അതിർത്തിയിലെ ഇരുമ്പു മുള്‍വേലികള്‍ മറിച്ചുകടന്നിട്ടില്ല ഇന്ത്യയിലേക്ക് എത്തിയത്. മലമുകളില്‍ തങ്ങിയശേഷം മഞ്ഞുപൊഴിഞ്ഞപ്പോള്‍ താഴ്‍വരയിലേക്ക് ഇറങ്ങുകയായിരുന്നു. ആക്രമണം നടത്തുന്നതിന് പണം ലഭിച്ചിട്ടില്ലെന്നും ഉസ്മാന്‍ പറയുന്നു. മൂന്നുദിവസം കഴിഞ്ഞപ്പോള്‍ ഭക്ഷണം തീര്‍ന്നു. അപ്പോൾ ഒരുവീട്ടില്‍ കയറി ഭക്ഷണം മോഷ്ടിച്ച് കഴിച്ചതായും ഉസ്മാൻ ഖാൻ പറഞ്ഞു.
2008ൽ മുംബൈയിൽ ഭീകരാക്രമണം നടത്തിയ അജ്മൽ കസബിനു ശേഷം ആദ്യമായാണ് ഒരു പാക്ക് ഭീകരൻ ജീവനോടെ ഇന്ത്യയുടെ പിടിയിലാകുന്നത്. രക്ഷപ്പെട്ട ഭീകരനെ കണ്ടെത്താൻ കമാൻഡോകളെ സംഭവ സ്ഥലത്തേയക്ക് അയച്ചു. ഉദംപൂരിലെ നാർസൂ പ്രദേശത്തെ ദേശീയപാതയിൽ ഇന്നു രാവിലെയാണ് ആക്രമണം ഉണ്ടാകുന്നത്.
പാക്കിസ്ഥാനിലെ ഫൈസലബാദിൽ നിന്നാണ് ഉസ്മാൻ ഖാൻ ഉൾപ്പെട്ട സംഘം എത്തിയതെന്നാണ് സുരക്ഷാ ഏജൻസികളുടെ വിലയിരുത്തൽ. പാക്ക് ഭീകര സംഘടനയായ ലഷ്കറെ തയിബ അംഗമാണ്. മൂന്നുപേർ ഗുർദാസ്പൂരിലെ പൊലീസ് സ്റ്റേഷൻ ആക്രമണത്തിൽ പങ്കെടുത്തെന്നും മറ്റു രണ്ടുപേർ രണ്ടുപേർ അമർനാഥ് യാത്ര തീർഥാടകരെ ലക്ഷ്യമിട്ട് ജമ്മുവിലെത്തിയെന്നുമാണ് റിപ്പോർട്ടുകൾ.
ദേശീയപാതയിൽ അമർനാഥ് തീർഥാടകർ കടന്നുപോയതിനു തൊട്ടുപിന്നാലെയായിരുന്നു ആക്രമണം. തീർഥാടക സംഘത്തെ ജമ്മു കശ്മീരിലെ ദേശീയപാതയിൽ ഭീകരാക്രമണം ഉണ്ടാകാമെന്നു കേന്ദ്രം മേയ് മുതൽ ഇന്റലിജൻസ് റിപ്പോർട്ട് നൽകിയിരുന്നു. നേരത്തെ, ഉസ്മാൻ ഖാൻ ഉധംപൂരിൽ മൂന്നുപേരെ ബന്ദികളാക്കിയിരുന്നു.