ബലാത്സംഗ ഗൂഢാലോചന
“അവന്റെ മിടുക്കാണെ”ന്ന് പ്രഖ്യാപിച്ച്
കേരളത്തിലെ ഒരു വിഭാഗം യുവാക്കള്‍
ചരിത്രം സൃഷ്ടിച്ചു.യുവ നടിയെ ‘തട്ടിക്കൊണ്ട് പോയി’ ക്രൂരമായി പീഡിപ്പിച്ചതിന്റെ ഗൂഢാലോചന കേസില്‍ പ്രതിയായി ജയിലായിരുന്ന നടന്,കര്‍ശന നിയന്ത്രണങ്ങളോടെ ജാമ്യത്തില്‍ പുറത്തിറങ്ങിയപ്പോള്‍ ലോകമഹായുദ്ധം ഒറ്റയ്ക്ക് ജയിിച്ച പോരാളിക്ക് നല്കുന്ന രീതിയിലുള്ള സ്വീകരണമൊരുക്കിയാണ് ഒരു കൂട്ടം യുവാക്കള്‍ നാണക്കേടിന്റെ ചരിത്രം കുറിച്ചത്.
കേരള ചരിത്രത്തില്‍ സര്‍വകാല റെക്കോര്‍ഡ് കുറിച്ചാണ് സ്ത്രീ പീഡന കേസിലെ പ്രതിക്ക് അതിഗംഭീര വരവേല്‍പ്പ് ആരാധകരെന്ന അവകാശപ്പെടുന്നവര്‍ ഒരുക്കിയത്. താരത്തെ വരവേല്‍ക്കാന്‍ ആയിരത്തിലധികം ആരാധകരാണ് ആലുവ സബ്ജയിലിന് മുന്നില്‍ ഇന്നലെ വൈകീട്ട് എത്തിയത്(എത്തിച്ചത്).
കുറ്റപത്ര സമര്‍പ്പണം മുതല്‍ വിചാരണയും വിധിപ്രഖ്യാപനവുമൊക്കെ അടങ്ങുന്ന സുപ്രധാന നിയമനടപടികള്‍ ആരംഭിച്ചട്ടുപോലുമില്ലാത്ത കേസില്‍ തികച്ചും സാങ്കേതിക കാരണങ്ങളാല്‍ ,കര്‍ശന ഉപാധികളോടെ ദിലീപിന് ലഭിച്ച ജാമ്യത്തെ ദിലീപിനു ലഭിച്ച കുറ്റവിമുക്തിയെന്ന് വ്യാഖ്യാനിച്ചാണ് ആരാധകരില്‍ കുറേപ്പേര് ആഘോഷമാക്കിയത്.
താന്‍ ജയിലിനു പുറത്തിറങ്ങുന്നത് മുതലുള്ള ഓരോ ചലനവും ചാനല്‍ കാമറകളും മൊബെയില്‍ ഫോണുകളും പകര്ത്തുമെന്നറിയാമായിരുന്ന ജനകീയനടന്‍ ഈ ആരധക മനസ്സുകള്‍ക്ക് വ്യാഖ്യാനം കൊണ്ട് കൊഴുപ്പിക്കാന്‍ അവസരം നല്കുന്ന ചേഷ്ടകള്‍ കാഴ്ച വയ്ക്കുകയും ചെയ്തു .
കര്‍ശന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്.സോപാധിക ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് 35 പേജുള്ള ജാമ്യഹര്‍ജിയാണ് ദിലീപ് സമര്‍പ്പിച്ചത്. അന്വേഷണം അവസാനഘട്ടത്തിലെത്തിയ സാഹചര്യത്തിലാണ് ജാമ്യം അനുവദിച്ചത്. ഗൂഢാലോചനക്കേസ് ആയതിനാല്‍ ഇനി ജയിലില്‍ തുടരേണ്ടതില്ലെന്നും കോടതി അറിയിച്ചു.
ജമ്യത്തിന്റെ ഉപാധികള്‍ ഇനി പറയുന്നു:
1. പാസ്പോര്‍ട്ട് മജിസ്ട്രേട്ട് കോടതിയില്‍ സമര്‍പ്പിക്കണം.
2. ഒരു ലക്ഷം രൂപ കോടതിയില്‍ കെട്ടിവയ്ക്കണം.
3. രണ്ട് ആള് ജാമ്യവും നല്‍കണം.
4. സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കരുത്.
5. അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുമ്പോള്‍ ഹാജരാകണം.
6.ഇവ ലംഘിച്ചാല്‍ വിചാരണ കോടതിക്ക് നോട്ടീസ് നല്കി ജാമ്യം റദ്ദാക്കാം
അന്വേഷണത്തില്‍ കാര്യമായ പുരോഗതി ഉണ്ടെന്ന് കോടതി നിരീക്ഷിച്ചു. അന്വേഷണം അവസാന ഘട്ടത്തിലാണെന്ന വാദവും കോടതി അംഗീകരിച്ചു.അങ്ങനെ തീര്‍ത്തും സാങ്കേതിക കാരണങ്ങളാല്‍ ജസ്റ്റിസ് സുനില്‍ തോമസ് അനുവദിച്ച ഈ ജാമ്യത്തെ പൂര്ണകുറ്റവിമുക്തി എന്നു വ്യാഖ്യാനിച്ച് ആഹ്ലാദിക്കുക വഴി ഇരയാക്കപ്പെട്ട നടിയെ കൂട്ടമായി അപമാനിച്ചിരിക്കുകയാണ് കേരളത്തിലെ വിദ്യാസമ്പന്നരെന്ന് അവകാശപ്പെടുന്ന യുവാക്കളില്‍ ഒരു വിഭാഗം
ടൈറ്റസ് കെ വിളയിൽ