ന്യൂയോര്‍ക്ക്: നോര്‍ത്ത് അമേരിക്കാ-യൂറോപ്പ് ഉള്‍പ്പെടെ മാര്‍ത്തോമാ സഭയുടെ എല്ലാ ഭദ്രാസന ഇടവകകളിലും ജനുവരി 14 (ഞായര്‍) ലഹരി വിരുദ്ധ ദിനമായി ആചരിക്കണമെന്ന് ഡോ.ജോസഫ് മാര്‍ത്തോമാ മെത്രാപോലീത്താ ഉദ്‌ബോധിപ്പിച്ചു.

ലഹരിവസ്തുക്കളുടെ ഉപയോഗം വ്യക്തിയുടെ ആളത്വത്തെ പൂര്‍ണ്ണമായി നശിപ്പിക്കുന്നു. ലഹരിവസ്തുക്കളുടെ ലഭ്യതയും വിനാശകരമായ സ്വാധീനവും വര്‍ദ്ധിച്ചുവരുന്ന കാലഘട്ടത്തില്‍ ലഹരി വിമോചനദൗത്യം ഊര്‍ജ്ജിതമായി നടപ്പാക്കുന്നതിന് സഭ പ്രതിജ്ഞാബന്ധമാണ്. ലഹരി വിരുദ്ധ വ്യക്തിത്വം, ലഹരിവിരുദ്ധ കുടുംബം, ലഹരി വിമുക്ത ഇടവക, ലഹരി വിമുക്ത സമൂഹം എന്നീ ലക്ഷ്യ പ്രാപ്തിക്കായി സഭയായി പ്രവര്‍ത്തിക്കണം.

പള്ളി വക ഹാളുകളിലും, പരിസരങ്ങളിലും, വിവാഹം, ഭവന കൂദാശ തുടങ്ങിയ സത്ക്കാരങ്ങളിലും ലഹരി വസ്തുക്കളുടെ ഉപയോഗം കര്‍ശനമായി നിരോധിക്കണമെന്നും, ലഹരി വസ്തുക്കള്‍ ഉപയോഗിക്കുന്നവര്‍ ഇടവകയുടെ തിരഞ്ഞെടുക്കപ്പെടുന്ന സമിതികളില്‍ നിന്നും സ്വയം ഒഴിഞ്ഞു നില്‍ക്കണമെന്നും കര്‍ശനമായ നിര്‍ദ്ദേശം മെത്രാപ്പോലീത്ത നല്‍കി. ലഹരി വസ്തുക്കളുടെ ഉല്‍പാദനത്തിനോ, വില്പനയ്‌ക്കോ, ഉപയോഗത്തിനൊ യാതൊരുവിധ പ്രോത്സാഹനവും നല്‍കരുതെന്നും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ലഹരി വിരുദ്ധ ദിനമായി വേര്‍തിരിച്ചിരിക്കുന്ന ജനുവരി 14 ഞായര്‍ ഇടവകകളില്‍ ലഹരി വസ്തുക്കളുടെ ഉപയോഗം എത്രമാത്രം ദോഷകരമായി ബാധിക്കും എന്നതിനെകുറിച്ച് നൂതന ബോധവല്‍ക്കരണ പരിപാടികള്‍ ആവിഷ്‌ക്കരിച്ചു നടപ്പാക്കണമെന്നും മെത്രാപോലീത്താ സഭാംഗങ്ങള്‍ക്കയച്ച സര്‍ക്കുലറില്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. അന്നേ ദിവസം ഇടവകകൡ പ്രത്യേക പ്രാര്‍ത്ഥനകളും ക്രമീകരിക്കണമെന്നും മെത്രാപോലീത്താ ആവശ്യപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here