തിരുവനന്തപുരം: ജീവിച്ചിരിക്കുന്നവരുടെ അവയവ ദാനത്തിനായി സര്‍ക്കാര്‍ ഓണ്‍ലൈന്‍ റജിസ്ട്രി തയാറാക്കുന്നു. അവയവദാനത്തിന് തയാറുള്ള രക്ത ബന്ധമുള്ളവരും അല്ലാത്തവരും ഓണ്‍ലൈനായി റജിസ്റ്റര്‍ ചെയ്യണമെന്ന വ്യവ്സ്ഥയുള്‍പ്പെടെയുള്ള മാര്‍ഗരേഖയ്ക്ക് അവയവദാന അഡ്വൈസറി കമ്മിറ്റി അംഗീകാരം നല്കി സര്‍ക്കാരിനു സമര്‍പ്പിച്ചു. അവയവദാന രംഗത്തെ ചൂഷണങ്ങള്‍ക്ക്് അറുതി വരുത്താനാണ് സര്‍ക്കാര്‍ നീക്കം.
ജീവിച്ചിരിക്കുന്നവരുടെ അവയദാനം ഇനി മുതല്‍ സര്‍ക്കാരിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലായിരിക്കും!. അവയവം ആവശ്യമുള്ളവരും ദാനം ചെയ്യാന്‍ താല്പര്യമുള്ളവരും ഇനി മുതല്‍ ഓണ്‍ലൈനായി റജിസ്റ്റര്‍ ചെയ്യണം. ഓണ്‍ലൈന്‍ റജിസ്‌ട്രേഷനില്‍ അവയവം ആവശ്യമുള്ളവരെ രണ്ടായി തിരിക്കും. ദാതാക്കള്‍ കൈവശമുള്ളവരും ദാതാക്കളില്ലാത്തവരും എന്നിങ്ങനെ.
അവയവദാനത്തിന് ബന്ധുക്കള്‍ തയാറാണെങ്കിലും രോഗിക്ക് ചേരണമെന്നില്ല. അങ്ങനെ വന്നാല്‍ റജിസ്ട്രിയിലുള്ള അനുയോജ്യരായ ആര്‍ക്കും നല്കാം. പകരം ആ രോഗിക്ക് റജിസ്ട്രിയില്‍ നിന്നു തന്നെ അനുയോജ്യരായ ദാതാവിനെ കിട്ടിയാല്‍ മാത്രമേ അവയവദാനം നടക്കൂവെന്നാണ് പ്രധാന വ്യവസ്ഥ. രക്തബന്ധുക്കളല്ലാത്തവര്‍ക്ക് അവയവദാനം ആഗ്രഹിക്കുന്നവരും റജിസ്ട്രിയില്‍ പേരു ചേര്‍ക്കണം. ഇതു സംബന്ധിച്ച വ്യവസ്ഥകളുള്‍പ്പെടുന്ന മാര്‍ഗരേഖയ്ക്ക് അവയവദാന അഡ്വൈസറി കമ്മിറ്റി രൂപം നല്കി സര്‍ക്കാരിനു സമര്‍പ്പിച്ചു.
അവയവദാന നിബന്ധനകള്‍ സംബന്ധിച്ചുള്ള ഹര്‍ജികള്‍ ഹൈക്കോടതിയുടെ പരിഗണനയിലാണ്. പ്രതിഫലമില്ലാതെ അവയവദാനത്തിന് തയാറുള്ളവരെ കണ്ടെത്താനുള്ള മാര്‍ഗങ്ങളാരായണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു. രണ്ടായിരത്തോളം പേരാണ് സംസ്ഥാനത്ത് അവയവങ്ങള്‍ കാത്തിരിക്കുന്നത്. അവയവദാനരംഗത്തെ സുതാര്യതയില്ലായ്മ മരണാനന്തര അവയവദാനത്തേയും പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.
ഇടനിലക്കാരെ പൂര്‍ണമായും ഒഴിവാക്കാന്‍ പര്യാപ്തമാണ് പുതിയ വ്യവസ്ഥകള്‍. ഈ നിബന്ധനകളിലൂടെ അവയവ വില്‍പ്പനയ്ക്കും ചൂഷണങ്ങള്‍ക്കും അറുതി വരുത്താനാകുമെന്നാണ് പ്രതീക്ഷ.