തിരുവനന്തപുരം: സംസ്ഥാനത്ത് ഭരണകൂടം നിശ്ചലമായിരിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷ നൽകാത്ത അവസ്ഥ അത്യന്തം അപകടകരമാണ്. അതൊന്നും നിയമസഭയിൽ ചർച്ച ചെയ്യാൻ അനുവദിക്കാതെ സർക്കാർ എല്ലാത്തിനെയും വെള്ളപൂശുകയാണ്. ഇൗ വെള്ളപൂശലിന് കൂട്ടു നിൽക്കാൻ പ്രതിപക്ഷത്തിന് കഴിയില്ല. സംസ്ഥാനത്ത് നിയമവാഴ്ച തകർന്നുവെന്നും ചെന്നിത്തല ആരോപിച്ചു.
ഷുഹൈബിന്റെ കൊലപാതകത്തിന് പിന്നില്‍ ആരാണെന്ന് എല്ലാവർക്കുമറിയാം. ഇൗ കൊലപാതകികളെ രക്ഷിക്കാൻ ശ്രമിച്ചത് പൊലീസാണ്. മണ്ണാർക്കാട്ട് കൊല്ലപ്പെട്ട സഫീറിന്റെ കുടുംബത്തിനു നേരെ മൂന്നു തവണ ആക്രമണമുണ്ടായി. എന്നിട്ടും പൊലീസ് ഒരു പെറ്റിക്കേസ് പോലും രജിസ്റ്റർ ചെയ്തില്ല. അതിന്റെ ഫലമായാണ് സഫീറിന്റെ കൊലപാതകം നടന്നത്. ഇതിന്റെയെല്ലാം പ്രധാന ഉത്തരവാദി കേരളാ പൊലീസാണ്. കൊലപാതകങ്ങൾക്ക് ധൈര്യം നൽകുന്നത് സംസ്ഥാനത്ത് സർക്കാറില്ലാത്തതുകൊണ്ടാണെന്നും രമേശ് ചെന്നിത്തല ആരോപിച്ചു. നിയമസഭ പിരിഞ്ഞ ശേഷം പുറത്തു വന്ന പ്രതിപക്ഷ നേതാവ് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.