മുംബൈ∙ ഇന്ത്യൻ ഓഹരി വിപണികളിൽ ചരിത്രത്തിലെ നാലാമത്തെ ഏറ്റവും വലിയ ഇടിവ്. സെൻസെക്സ് 1625 പോയിന്റും നിഫ്റ്റി 450 പോയിന്റിലേറെയും ഇടിഞ്ഞു. കഴിഞ്ഞ ഏഴുവർഷത്തിനിടെ സംഭവിച്ച ഏറ്റവും വലിയ ഇടിവാണിത്. ചൈനീസ് ഓഹരി വിപണിയിലെ ഇടിവിനെ തുടര്‍ന്നാണ് ഇന്ത്യന്‍ വിപണികളും നഷ്ടത്തിലേക്ക് കൂപ്പ് കുത്തിയത്. രൂപയുടെ മൂല്യം രണ്ട് വര്‍ഷത്തെ താഴ്ന്ന നിരക്കിലെത്തി.
വ്യാപാര ആരംഭം മുതല്‍ ഇന്ത്യന്‍ വിപണികള്‍ വന്‍ നഷ്ടത്തിലായിരുന്നു. ചൈനയുടെ ഓഹരി വിപണിയില്‍ ഒന്‍പത് ശതമാനം നഷ്ടമാണുണ്ടായത്. ഇത് ഏഷ്യന്‍ വിപണികളെ മൊത്തത്തില്‍ ബാധിക്കുകയായിരുന്നു. വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ വിപണിയില്‍ നിന്ന് വന്‍തോതില്‍ പണം പിന്‍വലിച്ചെന്നാണ് റിപ്പോര്‍ട്ട്. ധനകാര്യ ഓഹരികളിലാണ് നഷ്ടമേറയുമുണ്ടായത്. ഓട്ടോ, റിയാലിറ്റി, മെറ്റല്‍ ഓഹരികളിലും വന്‍ നഷ്ടമുണ്ടായി.
ചൈന യുവാന്‍ മൂല്യം താഴ്ത്തിയതും ഓഹരി വിപണികളിലുണ്ടായ നഷ്ടവും ഇന്ത്യന്‍ രൂപയ്ക്കും തിരിച്ചടിയായി. 66.49 ആണ് ഡോളറിനെതിരായ വിനിമയ നിരക്ക്. 2013 സെപ്റ്റംബര്‍ 5ന് ശേഷമുള്ള രൂപയുടെ ഏറ്റവും താഴ്ന്ന നിരക്കാണിത്.
അതേസമയം രാജ്യാന്തര വിപണിയില്‍ ക്രൂഡോയില്‍ വിലയിലും ഇടിവുണ്ടായി. ഒരുഘട്ടത്തില്‍ ബ്രന്‍റ് ക്രൂഡ് വില 44.24 ഡോളര്‍ വരെ താഴ്ന്നു. ഇത് 2009 മാര്‍ച്ചിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കാണ്. ഓഹരി വിപണികള്‍ വ്യാപകമായ ഇടിവും അേമരിക്ക ഉടന്‍ പലിശ നിരക്ക് വര്‍ധിപ്പിക്കില്ലെന്ന വാര്‍ത്തയും സ്വര്‍ണത്തിന്‍റ വില വര്‍ധിപ്പിച്ചിട്ടുണ്ട്.