ന്യൂഡൽഹി∙ ഡ്യൂട്ടി സമയത്ത് മദ്യപിച്ച് ഡല്‍ഹി മെട്രോയില്‍ യാത്ര ചെയ്ത പൊലീസുകാരന്‍ മലയാളി. ഡല്‍ഹി പൊലീസിലെ ഹെഡ്കോണ്‍സ്റ്റബിളും മലയാളിയുമായ പി.കെ.സലിമിനെ കമ്മീഷണര്‍ ബി.എസ്.ബസി സസ്പെന്‍ഡ് ചെയ്തു. മദ്യപിച്ച് മെട്രോയില്‍ കയറിയ പൊലീസുകാരന്‍റെ ദൃശ്യം സമൂഹ മാധ്യമങ്ങളില്‍ വൈറലായതോടെയാണ് അധികൃതര്‍ നടപടിയെടുത്തത്.
ഇത്തരം സംഭവങ്ങൾ അംഗീകരിക്കില്ലെന്നു ഡൽഹി പൊലീസ് കമ്മീഷണർ ബി.എസ്.ബസി പറഞ്ഞു. പൊലീസുകാരെ യൂണിഫോമിൽ മദ്യപിച്ചു കാണരുത്. ജോലിയിൽ അല്ലാത്ത സമയത്തും ഇത്തരത്തിൽ മോശം അവസ്ഥയിൽ കാണരുതെന്നും ബസി വ്യക്തമാക്കി.
അമിതമായി മദ്യപിച്ച് മെട്രോയിൽ കയറിയ പൊലീസുകാരൻ പുറത്തേക്കുള്ള തന്റെ വഴിതിരയുകയും ഒടുവിൽ നിലതെറ്റി താഴെ വീഴുന്നതുമാണ് 36 സെക്കൻഡ് വിഡിയോയിലുള്ള ദൃശ്യങ്ങൾ. താഴെ വീഴുന്ന പൊലീസുകാരനെ സഹയാത്രികൾ എഴുനേൽപ്പിക്കുന്നതും വിഡിയോയിൽ കാണാം.
മറ്റുള്ള യാത്രക്കാർക്കു ശല്യമാകുമെന്നതിനാൽ മദ്യപിച്ച ആളുകളെ ഡൽഹി മെട്രോയിൽ കയറ്റാറില്ല. മദ്യവുമായി യാത്ര ചെയ്യാനും അനുവദിക്കില്ല. ഇതിനിടെയാണ് നിയമസംരക്ഷകനായ പൊലീസുകാരൻ തന്നെ മദ്യപിച്ച് യാത്ര ചെയ്യുന്ന ദൃശ്യം പുറത്തായത്. മദ്യലഹരിയിലുള്ള പൊലീസുകാരനെ യാത്ര ചെയ്യാൻ അനുവദിച്ചതിൽ മെട്രോ അധികൃതർക്കെതിരെയും രൂക്ഷ വിമർശനം ഉയർന്നിരുന്നു.