തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് പ്രതിരോധത്തെ അട്ടിമറിക്കാന്‍ യു.ഡി.എഫ് ആസൂത്രിത ശ്രമമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ്. സ്ഥിതിഗതികള്‍ വഷളാക്കാനുള്ള ശ്രമമാണ് വാളയാറിലുണ്ടായ സംഭവങ്ങള്‍. ഇത് ജനങ്ങള്‍ക്കു മുന്നില്‍ തുറന്നുകാണിക്കണമെന്നും സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനിച്ചു.കൊവിഡ് വ്യാപന സാധ്യത ഇല്ലാതായിട്ടില്ലെന്ന് മുഖ്യമന്ത്രി സംസ്ഥാന സെക്രട്ടറിയേറ്റിനെ അറിയിച്ചു. അതീവ ജാഗ്രത തുടരാനാണ് തീരുമാനമെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. കൊവിഡ് ബാധയുടെ സാഹചര്യത്തില്‍ രാഷ്ട്രീയ നേട്ടമുണ്ടാക്കാനുള്ള യു.ഡി.എഫിന് സര്‍ക്കാർ പ്രകടനം വലിയ നിരാശയാണ് സമ്മാനിച്ചത്. രാജ്യത്ത് ഏറ്റവും കൂടുതല്‍ രോഗികളുണ്ടായിരുന്ന സംസ്ഥാനമായിരുന്നു കേരളം. എന്നാല്‍ മരണം മൂന്നു മാത്രം. രോഗികളെല്ലാം രോഗം ഭേദമായി വീട്ടിലേക്ക് മടങ്ങി.
ഇതെല്ലാം യു.ഡി.എഫിനെയും കോണ്‍ഗ്രസിനെയും വല്ലാതെ അസ്വസ്ഥരാക്കുന്നതായി സംസ്ഥാന സെക്രട്ടറിയേറ്റ് ചൂണ്ടിക്കാട്ടി.കേരളത്തില്‍ എങ്ങനെയും കുറേ മരണങ്ങള്‍ ഉണ്ടാകണമെന്ന് കോണ്‍ഗ്രസും യു.ഡി.എഫും ആഗ്രഹിക്കുന്നുണ്ട്. എം.എല്‍.എമാരുടെയും എം.പിമാരുടെയും നേതൃത്വത്തില്‍ വാളയാറിലുണ്ടായത് അത്തരമൊരു നീക്കമാണ്. ഇത് ജനങ്ങള്‍ക്കു മുന്നില്‍ തുറന്നുകാട്ടുമെന്നും സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനിച്ചു.