കൊച്ചി: വിവാഹാലോചനയുമായി എത്തിയവർ ബ്ലാക്ക് മെയിൽ ചെയ്ത് പണം തട്ടാൻ ശ്രമിച്ചെന്ന നടി ഷംന കാസിമിെൻറ പരാതിയിൽ നാലുപേർ പിടിയിൽ. തൃശൂർ വാടാനപ്പിള്ളി സ്വദേശി റഫീഖ് (30), കടവന്നൂർ സ്വദേശി രമേശ് (35), കൈപ്പമംഗലം സ്വദേശി ശരത്ത് (25), ചേറ്റുവ സ്വദേശി അഷ്റഫ് (52) എന്നിവരെയാണ് ചൊവ്വാഴ്ച രാത്രി മരട് പൊലീസ് പിടികൂടിയത്.
കാസർകോട് നിന്നുള്ള ടിക് ടോക് താരമാണെന്ന് പറഞ്ഞാണ് ഇവർ പരിചയപ്പെട്ടത്. ഒരാഴ്ചകൊണ്ട് കുടുംബവുമായി അടുത്തെന്ന് ഷംന പറഞ്ഞു. കോവിഡ് കാലമായതിനാല്‍ നേരിട്ട് പോയി വിവരങ്ങള്‍ അന്വേഷിക്കാനായില്ല. പ്രതികളായ നാല് പേരും നടിയുടെ വീടും പരിസരവും വീഡിയോയിൽ പകർത്തിയതായും പരാതിയിൽ പറയുന്നു. വരനായി വന്നയാള്‍ പണം ചോദിച്ചതോടെയാണ് സംശയം തോന്നിയത്.
ഫോണില്‍ വിളിച്ച് ലക്ഷങ്ങള്‍ ആവശ്യപ്പെട്ടതായി നടിയുടെ മാതാവ് കൊച്ചി സിറ്റി പോലീസ് കമ്മീഷണർക്ക് നല്‍കിയ പരാതിയില്‍ പറഞ്ഞു. പണം തന്നില്ലെങ്കിൽ കരിയർ നശിപ്പിക്കുമെന്നും ഇക്കാര്യം പുറത്തറിയിച്ചാൽ കൊലപ്പെടുത്തുമെന്നും ഭീഷണിപ്പെടുത്തി. മറ്റാരും തട്ടിപ്പിനിരയാകാതിരിക്കാനാണ് പരാതിപ്പെട്ടതെന്ന് ഷംന കാസിം മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ഷാഡോ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. ഇവർക്കെതിരെ മറ്റ് പൊലീസ് സ്റ്റേഷനുകളിലും നിരവധി പരാതികളുള്ളതായി പൊലീസ് അറിയിച്ചു.