നെടുമ്പാശ്ശേരി: നാട്ടിലേക്ക് വരുന്നതിന് അപേക്ഷ നൽകിയ പ്രവാസികളിൽ ഒട്ടേറെപ്പേർ യാത്ര വേണ്ടെന്ന് വെച്ചതോടെ നിരവധി വിമാനകമ്പനികൾ സർവിസുകൾ വെട്ടിക്കുറക്കുന്നു. കഴിഞ്ഞ ദിവസം ദുബൈ, അബൂദബി, ഷാർജ എന്നിവിടങ്ങളിൽനിന്നുള്ള മൂന്ന് സർവിസുകളാണ് വെട്ടിക്കുറച്ചത്. പല സ്ഥാപനങ്ങളും തൊഴിലാളികളോട് തൊഴിലിൽ തുടരാൻ നിർദേശിച്ചതിനെത്തുടർന്നാണിത്.
നാട്ടിലെത്തിയാൽ പുതിയ തൊഴിലിനുള്ള സാധ്യതയടഞ്ഞതും പലരെയും അവിടെ തുടരാൻ േപ്രരിപ്പിക്കുകയാണ്. ഗൾഫിൽനിന്ന് തൊഴിലുപേക്ഷിച്ച് നാട്ടിലെത്തുന്നവർക്ക് സ്വയം തൊഴിൽ കണ്ടെത്തുന്നതിന് നോർക്ക മുൻകൈയെടുത്ത് പരമാവധി 30 ലക്ഷം രൂപവരെ വായ്പ അനുവദിക്കുന്ന പദ്ധതിയുണ്ട്. എന്നാൽ, ഈ പദ്ധതിക്ക് ഇതുവരെയും 1600 പേർ മാത്രമാണ് അപേക്ഷ നൽകിയിട്ടുള്ളത്.15 ശതമാനം വരെ മൂലധന സബ്സിഡിയും നോർക്ക അനുവദിക്കുന്നുണ്ട്.
ഗൾഫിൽനിന്ന് നാട്ടിലേക്ക് എത്താൻ ടിക്കറ്റില്ലാതെ വലയുന്നവർക്ക് യു.എ.ഇയിലെ എലൈറ്റ് ഗ്രൂപ് എം.ഡി ഹരികുമാർ മൂന്നാമതൊരു ചാർട്ടേഡ് വിമാനംകൂടി സ്പോൺസർ ചെയ്തെങ്കിലും വേണ്ടത്ര യാത്രക്കാരെ ലഭിച്ചില്ല. തുടർന്ന് ജോലി നഷ്ടപ്പെട്ട് ടിക്കറ്റിനുപോലും പണമില്ലാതെ വിഷമിച്ച ഏതാനും പേരെ മറ്റ് വിമാനങ്ങളിൽ നാട്ടിലെത്തിച്ചു.