തിരുവനന്തപുരം: കൊവിഡ് കണ്ടെത്താൻ നടത്തുന്ന സെന്റിനൽ സർവൈലൻസ് പരിശോധന, ക്ളസ്റ്ററുകളിൽ മാത്രമായി നടത്താതെ സാധാരണ പോലെ നടത്തണമെന്ന് ആരോഗ്യ ഉന്നതാധികാര സമിതി സർക്കാരിനോട് ശുപാർശ ചെയ്തു. ഇതിലൂടെ രോഗബാധയുടെ കേന്ദ്രമായി രൂപപ്പെടുന്ന ക്ളസ്റ്ററുകൾ വേഗത്തിൽ കണ്ടെത്താനാകുമെന്ന് ഡോ.ബി.ഇക്ബാൽ അദ്ധ്യക്ഷനായ ഉന്നതാധികാര സമിതി ചൂണ്ടിക്കാട്ടി. രോഗബാധിതരുടെ സമ്പർക്കത്തിൽ വന്നവരിൽ ലക്ഷണമുളളവരെ പരിശോധിക്കുന്നത് റാൻഡം പരിശോധനയ്ക്ക് ശേഷം മതിയെന്നും സമിതി ശുപാർശയിൽ പറയുന്നു. നിലവിൽ കേരളത്തിൽ 10 ലാർജ് കമ്മ്യൂണിറ്റി ക്ലസ്റ്ററുകൾ ഉൾപ്പെടെ 84 ക്ലസ്റ്ററുകളാണുള്ളത്. ക്ലസ്റ്ററുകൾ രൂപപ്പെടുന്ന സ്ഥലങ്ങളിൽ കൃത്യമായ ക്ലസ്റ്റർ കണ്ടെയ്ൻമെന്റ് സ്ട്രാറ്റജി നടപ്പിലാക്കി രോഗവ്യാപനം തടയാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നേരത്തെ പറഞ്ഞിരുന്നു.
പരിശോധനാ രീതി മാറണം
നിലവിൽ പനിയുള്ളവരുടെയെല്ലാം സ്രവം പരിശോധനയ്ക്ക് എടുക്കുകയാണ് ആരോഗ്യപ്രവർത്തകർ ചെയ്യുന്നത്. എന്നാൽ, കേവലം പനിയെ മാത്രം ആശ്രയിക്കാതെയുളള പരിശോധനാ നടപടികൾ സ്വീകരിക്കണമെന്നാണ് സമിതി പറയുന്നത്. കൊവിഡ് ബാധിക്കുന്നവരിൽ 24 ശതമാനം പേർക്കാണ് പനി ഉണ്ടാകുന്നത്. അതേസമയം, 29 ശതമാനം പേർക്ക് ചുമ, 11 ശതമാനം പേർക്ക് ശരീരവേദന, 5 ശതമാനം പേർക്ക് വയറിളക്കം, 9 ശതമാനം പേർക്ക് തലവേദന, 32 ശതമാനം പേർക്ക് തൊണ്ടവേദന, നാല് ശതമാനം പേർക്ക് ശ്വാസതടസം, രണ്ട് ശതമാനം പേർക്ക് ഛർദ്ദി എന്നിവ അനുഭവപ്പെടുന്നുണ്ട്. ഇവയിൽ പനി കൂടുതലുള്ള മേഖലകളിലെ കണക്കുകൾ പരിശോധിച്ച ശേഷമാണ് ആ മേഖലകളിലെ ഒന്നോ രണ്ടോ കേന്ദ്രങ്ങളിൽ വ്യാപകമായി പരിശോധനകൾ നടത്തുക. ഇതിനുപകരം ജില്ലകളിലെ പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളിൽ ഓരോ ആഴ്ചയിലും കൃത്യമായ ഇടവേളകളിൽ ഈ ലക്ഷണങ്ങൾ പരിശോധന നടത്തണം. അങ്ങനെ മാത്രമേ രോഗവ്യാപനത്തിന്റെ തോത് അറിയാനാകൂവെന്നും സമിതി പറയുന്നു.
ഡിസ്ചാർജിന് ആന്റിജൻ ടെസ്റ്റ്
ഇനിമുതൽ ആന്റിജൻ പരിശോധനയുടെ അടിസ്ഥാനത്തിൽ മാത്രം കൊവിഡ് രോഗികളെ ഡിസ്ചാർജ് ചെയ്യും. നേരത്തേ രണ്ട് തവണ പി.സി.ആർ ടെസ്റ്റ് നടത്തി നെഗറ്റീവാണെന്ന് ഉറപ്പിച്ച ശേഷമായിരുന്നു ഡിസ്ചാർജ്. രോഗികളുടെ എണ്ണം വർദ്ധിച്ചപ്പോൾ ഇത് ഒരു പി.സി.ആർ ടെസ്റ്റ് നെഗറ്റീവ് എന്നാക്കി. ലക്ഷണങ്ങളില്ലാത്ത രോഗികളാണെങ്കിൽ ആദ്യ പോസിറ്റീവ് റിസൾട്ടിന് 10 ദിവസത്തിന് ശേഷം ആന്റിജൻ ടെസ്റ്റ് നടത്തും. ഇത് നെഗറ്റീവായാൽ ഡിസ്ചാർജ് ചെയ്യും. എന്നാൽ, ഏഴ് ദിവസം സമ്പർക്ക വിലക്ക് പാലിക്കണം.
സെന്റിനൽ സർവൈലൻസ്
കൊവിഡ് രോഗബാധ ഉണ്ടാകാൻ സാദ്ധ്യത വളരെ കൂടിയ പ്രദേശങ്ങൾ തിരഞ്ഞെടുത്ത്, അവിടേക്ക് ഏറ്റവും മികച്ച നിലവാരത്തിലുള്ള ലബോറട്ടറികളെയും, ഉന്നത നിലവാരത്തിലുള്ള പരിചയ സമ്പന്നരായ ടെസ്റ്റിംഗ് സ്റ്റാഫിനെയും നിയോഗിച്ച് രോഗത്തിന്റെ സാന്നിദ്ധ്യം രോഗികളിൽ നിന്ന് സാമ്പിളുകൾ ശേഖരിച്ച് ടെസ്റ്റ് ചെയ്യുന്നതാണ് സെന്റിനെൽ സർവൈലൻസ്.