തിരുവനന്തപുരം: പിണറായി വിജയൻ സർക്കാരിന് എതിരെയുള്ള പ്രതിപക്ഷത്തിന്റെ ആദ്യ അവിശ്വാസപ്രമേയം വി.ഡി. സതീശന്‍ എംഎല്‍എ നിയമസഭയിൽ അവതരിപ്പിച്ചു. പ്രമേയത്തെ പിന്താങ്ങി പ്രതിപക്ഷ നേതാക്കൾ സംസാരിക്കുന്നു. നിയമസഭയിൽ വില്യം ഷേക്സ്പിയറിന്‍റെ മാർക് ആന്റണിയെ ഉദ്ധരിച്ചാണ് വി.ഡി. സതീശൻ പ്രമേയാവതരണം ആരംഭിച്ചത്. മുഖ്യമന്ത്രിയെ ആദരണീയന്‍ എന്നാണ് വിഡി സതീശൻ വിശേഷിപ്പിച്ചത്. പക്ഷേ ഭരണത്തെ നിയന്ത്രിക്കാനാവുന്നില്ലെന്നും മൂന്നാം കിട കള്ളക്കടത്തു സംഘത്തിനാണ് നിയന്ത്രണമെന്നും സതീശൻ കുറ്റപ്പെടുത്തി. ലൈഫ് മിഷൻ കൈക്കൂലി മിഷനാണെന്നു പറഞ്ഞ അദ്ദേഹം വിമാനത്താവളത്തിന്റെ ടെന്‍ഡര്‍ തുക അദാനി ഗ്രൂപ്പിന് ടെന്‍ഡര്‍ തുക ചോര്‍ത്തിക്കൊടുത്തെന്നും ആരോപിച്ചു.
അന്തരിച്ച പ്രമുഖർക്കുള്ള അനുശോചന രേഖപ്പെടുത്തിയാണ് സമ്മേളനം ആരംഭിച്ചത്. സ്പീക്കർ സ്ഥാനത്തുനിന്ന് ഒഴിഞ്ഞ് അംഗങ്ങൾക്കിടയിലേക്ക് വന്നിരിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. സ്പീക്കർക്കെതിരായ പ്രമേയത്തിന് അനുമതി നിഷേധിച്ചതിനെത്തുടർന്നാണ് പരാമർശം. പ്രമേയം അവതരിപ്പിക്കാൻ 14 ദിവസം മുൻപ് നോട്ടിസ് നൽകണമെന്നത് ഭരണഘടാപരമായ ബാധ്യതയെന്ന് സ്പീക്കർ. സർക്കാരിനെതിരെ സഭയിൽ പ്രതിഷേധ ബാനർ ഉയർത്തി. ധനകാര്യബിൽ അവതരിപ്പിച്ച് പാസാക്കി. അവിശ്വാസ പ്രമേയ ചർച്ചയ്ക്ക് 5 മണിക്കൂറാണു നിശ്ചയിച്ചതെങ്കിലും നീണ്ടുപോകാം. പ്രതിപക്ഷ നേതാവുകൂടി സംസാരിച്ച ശേഷം മുഖ്യമന്ത്രിയും വിവാദങ്ങളിൽ ഉൾപ്പെട്ട മറ്റു മന്ത്രിമാരും മറുപടി നൽകും. അനാരോഗ്യം മൂലം വി.എസ്. അച്യുതാനന്ദനും സി.എഫ്. തോമസും പങ്കെടുക്കില്ല. ബിജെപി അവിശ്വാസത്തെ പിന്തുണയ്ക്കും ജോസ് പക്ഷം വിട്ടു നിൽക്കും.