ന്യൂഡൽഹി: എസ്.എൻ.സി ലാവ്‌ലിൻ കേസ് പുതിയ ബഞ്ചിലേക്ക് മാറ്റി സുപ്രീം കോടതി. ജസ്റ്റിസുമാരായ യു.യു. ലളിത്, വിനീത് സരൺ, എന്നിവരുടെ ബഞ്ചാണ് ഇനി കേസ് പരിഗണിക്കുക. ജസ്റ്റിസ് എൻ.വി. രമണ അദ്ധ്യക്ഷനായിരുന്ന ബഞ്ചാണ് ഇതുവരെ കേസ് പരിഗണിച്ചിരുന്നത്.1995ലാണ് സംസ്ഥാന സർക്കാരിന്റെ ജലവൈദ്യുതി പദ്ധതിയിൽ കനേഡിയൻ കമ്പനിയായ എസ്.എൻ.സി ലാവലിനുമായി ബന്ധപ്പെട്ട് അഴിമതി നടന്നിട്ടുണ്ടെന്ന് കണ്ടെത്തുന്നത്. കേരളത്തിലെ ഇടുക്കി ജില്ലയിലുള്ള പള്ളിവാസൽ, ചെങ്കുളം, പന്നിയാർ ജലവൈദ്യുത പദ്ധതികളുടെ പുനരുദ്ധാരണത്തിന്, എസ്.എൻ.സി. ലാവലിനുമായി ഒപ്പിട്ട കരാറുകളുമായി ബന്ധപ്പെട്ട വ്യവസ്ഥാ ലംഘനങ്ങളാണ് ലാവലിൻ കേസിന് കാരണമായത്.
ഇപ്പോഴത്തെ കേരളാ മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ള നിരവധി പേർ കേസിൽ കുറ്റാരോപിതരായിരുന്നു. എന്നാൽ നവംബർ അഞ്ച് 2013ൽ, കേസന്വേഷിച്ച സി.ബി.ഐയുടെ ആരോപണങ്ങൾ തെളിവില്ലെന്ന് കണ്ട് സി.ബി.ഐ പ്രത്യേക കോടതി പിണറായി വിജയൻ അടക്കമുള്ള കേസിലെ ആറ് പ്രതികളെ താത്കാലികമായി കുറ്റവിമുക്തരാക്കിയിരുന്നു.ശേഷം 2017 ആഗസ്റ്റിൽ സി.ബി.ഐ കേരള ഹൈക്കോടതിയെ സമീപിച്ചുവെങ്കിലും കോടതിയും പിണറായി വിജയനെ കുറ്റവിമുക്തനാക്കുകയായിരുന്നു. തുടർന്നാണ് 2020 ജൂലായിൽ അദ്ദേഹം കുറ്റവിമുക്തി നേടിയതിനെതിരെ സി.ബി.ഐ ഹൈക്കോടതിയെ സമീപിക്കുന്നത്.