പത്തനംതിട്ട: പോപ്പുലർ ഫിനാൻസ് തട്ടിപ്പ് കേസിൽ ഉടമ റോയി ഡാനിയേൽ കീഴടങ്ങി. പത്തനംതിട്ട എസ്.പി ഓഫീസിലെത്തിയാണ് ഇയാൾ കീഴടങ്ങിയത്. റോയിയും ഭാര്യ പ്രഭയും ഒരുമിച്ചെത്തിയാണ് പൊലീസിന് മുന്നിൽ കീഴടങ്ങിയത്. നിക്ഷേപകരിൽ നിന്നും 2000 കോടിയിലേറെ രൂപ തട്ടിയെടുത്ത കേസിൽ ഇയാൾക്ക് എതിരെ പൊലീസ് നേരത്തെ അന്വേഷണം ആരംഭിച്ചിരുന്നു.സംഭവത്തെ തുടർന്ന് രാജ്യം വിടാൻ ശ്രമിച്ച റോയിയുടെ മക്കളായ റിനു മറിയം തോമസിനെയും റിയ ആൻ തോമസിനെയും ഡൽഹിയിൽ നിന്നും പിടികൂടി കൊച്ചിയിലെത്തിച്ചിരുന്നു. ഇതിന് പിന്നാലെയാണ് റോയിയും ഭാര്യ പ്രഭയും കീഴടങ്ങിയത്.
കാലാവധി പൂർത്തിയായ നിക്ഷേപങ്ങൾ മടക്കിനൽകാതായതോടെയാണ് പോപ്പുലർ ഫിനാൻസിനെതിരെ പരാതികൾ ഉയർന്നുവന്നത്. നൂറുകണക്കിന് പരാതികൾ ഉയർന്നതോടെ തോമസ് ഡാനിയേലും ഭാര്യയും ഒളിവിൽ പോവുകയായിരുന്നു. തുടർന്ന് കോന്നി പൊലീസ് സ്റ്റേഷനിൽ ഇരുവർക്കുമെതിരേ വഞ്ചനാക്കുറ്റം ചുമത്തി കേസെടുത്തിരുന്നു.കേരളത്തിലും പുറത്തും വിദേശ മലയാളികളിൽ നിന്നുമായി 1600-ന് മേൽ നിക്ഷേപകർക്ക് പണം കൊടുക്കാനുള്ളതായി പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി.