മനാമ: ഗൾഫ് രാജ്യങ്ങളിൽനിന്ന് ഇന്ത്യയിലേക്ക് പോകുന്നവർ ഫെബ്രുവരി 22 മുതൽ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് കരുതണം. കേന്ദ്ര ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം ബുധനാഴ്ച പുറപ്പെടുവിച്ച പുതിയ മാർഗ നിർദേശങ്ങളിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. കൊറോണ വൈറസിെൻറ ജനിതകമാറ്റം സംഭവിച്ച പുതിയ വകഭേദം പല രാജ്യങ്ങളിലും കണ്ടെത്തിയ സാഹചര്യത്തിലാണ് നടപടി.
ഗൾഫിൽ നിന്നുൾപ്പെടെ എല്ലാ അന്താരാഷ്ട്ര യാത്രക്കാരും എയർ സുവിധ പോർട്ടലിൽ (www.newdelhiairport.in) സത്യവാങ് മൂലം സമർപ്പിക്കണം. ഇതോടൊപ്പം, കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് അപ്ലോഡ് ചെയ്യണം. യാത്രക്ക് 72 മണിക്കുറിനുള്ളിലാണ് ടെസ്റ്റ് നടത്തേണ്ടത്. ചെക്ക് ഇൻ സമയത്ത് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് കാണിക്കുകയും വേണം. 14 ദിവസത്തെ ഹോം ക്വാറൻറീനിൽ കഴിയാമെന്ന സത്യവാങ് മൂലവും യാത്രക്ക് മുമ്പുള്ള 14 ദിവസത്തെ യാത്രാ വിവരങ്ങളും നൽകണം.
യാത്രക്കാർ നാട്ടിലെ വിമാനത്താവളത്തിൽ എത്തുേമ്പാൾ വീണ്ടും കോവിഡ് ടെസ്റ്റ് നടത്തണം. ഫലം നെഗറ്റീവ് ആകുന്നവർ 14 ദിവസത്തെ സ്വയം നിരീക്ഷണത്തിൽ കഴിയണം.
കുടംബത്തിലെ ആരെങ്കിലും മരിച്ചാൽ അടിയന്തര യാത്രക്ക് മാത്രമാണ് നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണമെന്ന നിബന്ധനയിൽ ഇളവ് നൽകുക. ഇവർ നാട്ടിലെ എയർപോർട്ടിൽ എത്തുേമ്പാൾ കോവിഡ് ടെസ്റ്റ് നടത്തണം. പുതിയ നിബന്ധനകൾ സൂചിപ്പിച്ച് വിമാനക്കമ്പനികൾ ട്രാവൽ ഏജൻസികൾക്ക് അറിയിപ്പ് നൽകിയിട്ടുണ്ട്.