ദോഹ: ഇന്ത്യയിൽ നിന്ന് കോവിഷീല്‍ഡ് വാക്സിൻ എടുത്തവർക്ക് ഖത്തറിൽ ഇനി ക്വാറൻറീൻ വേണ്ട. കോവിഷീല്‍ഡ് വാക്സിന് ഖത്തർ അധികൃതർ അംഗീകാരം നൽകിയതായി ദോഹയിലെ ഇന്ത്യൻ എംബസി അറിയിച്ചു. രണ്ടാം ഡോസ് എടുത്ത് രണ്ടാഴ്ച കഴിഞ്ഞ് ഖത്തറിൽ എത്തുന്നവർക്കാണ് ഇളവ്. വാക്സിൻ എടുത്തതിൻെറ സർട്ടിഫിക്കറ്റ് യാത്രക്കാരൻെറ കൈവശം ഉണ്ടായിരിക്കണം. ഏപ്രിൽ 25 മുതലാണ് പുതിയ തീരുമാനം പ്രാബല്യത്തിൽ വരിക. ഫൈസർ, മൊഡേണ എന്നീ വാക് സിനുകളാണ് ഖത്തറിൽ നിലവിൽ എല്ലാവർക്കും സൗജന്യമായി നൽകുന്നത്. ആസ്ട്രസെനക, ജോൺസൺ ആൻറ് ജോൺസൻ എന്നിവക്കും ഖത്തർ അംഗീകാരം നൽകിയിരുന്നു. ഈ പട്ടികയിലാണ് ഇപ്പോൾ കോവിഷീൽഡിനെയും ഉൾെപ്പടുത്തിയിരിക്കുന്നത്.
ആദ്യഘട്ടത്തിൽ ഖത്തറിൽ നിന്ന് വാക്സിൻ സ്വീകരിച്ച് ആറുമാസത്തിനുള്ളിൽ തിരിച്ചെത്തുന്നവർക്ക് ക്വാറൻറീൻ ഒഴിവാക്കിയിരുന്നു. ഇന്ത്യയടക്കമുള്ള കോവിഡ് ഭീഷണി കൂടുതലുള്ള രാജ്യങ്ങളിൽ നിന്ന് ഖത്തറിൽ എത്തുന്നവർക്ക് ഒരാഴ്ച ഹോട്ടൽ ക്വാറൻറീൻ നിർബന്ധമാണ്. ഏപ്രിൽ 25 മുതൽ ഇന്ത്യയിൽ നിന്ന് കോവിഷീൽഡ് വാക്സിൻ എടുത്തവരെയും ഹോട്ടൽ ക്വാറൻറീനിൽ നിന്ന് ഒഴിവാക്കുകയാണ് ഇപ്പോൾ ചെയ്തിരിക്കുന്നത്. ആയിരക്കണക്കിന് ഇന്ത്യക്കാർക്ക് ഖത്തർ തീരുമാനം പ്രയോജനം ചെയ്യും. ഖത്തറിലെ ഏറ്റവും കൂടുതൽ പ്രവാസികൾ ഇന്ത്യക്കാരാണ്.