ഗാര്‍ഹിക പീഡനത്തിന്റെ വ്യാപ്തിയെക്കുറിച്ചറിയുന്നതിനുള്ള വിശ്വസനീയമായ ടൂളായി ഗൂഗിള്‍ സെര്‍ച്ചിംഗ് വിവരങ്ങള്‍ ഉപയോഗിക്കാമെന്ന് പഠനം. ഗാര്‍ഹിക പീഡനം, ലിംഗാധിഷ്ഠിത ഹിംസ, വിവേചനം എന്നിങ്ങനെയുള്ള പ്രശ്നങ്ങളുടെ തീവ്രത മനസിലാക്കാന്‍ ഗൂഗിള്‍ സെര്‍ച്ച് ഡാറ്റയും ഒരു സുപ്രധാന ടൂളാണെന്ന് റിസര്‍ച്ചില്‍ പറയുന്നു. ഹെല്‍പ്പ്ലൈന്‍ നമ്പരുകള്‍ പോലുള്ള പരമ്പരാഗത രീതികള്‍ ഉപയോഗിക്കുന്നതിലും കൂടുതലായി സ്ത്രീകള്‍ ഗൂഗിളിനെ സഹായം തിരയാനുള്ള ടൂളായി കണ്ടെന്നാണ് ഗവേഷകരുടെ പക്കലുള്ള ഡാറ്റ തെളിയിക്കുന്നത്.

ഇറ്റലിയിലെ മിലനിലെ ബോക്കോനി സര്‍വകലാശാലയിലെ ഗവേഷകരാണ് ശ്രദ്ധേയമായ പഠനം നടത്തിയത്. കൊവിഡ് പ്രതിരോധത്തിനായുള്ള ലോക്ക്ഡൗണ്‍ കാലത്താണ് ഈ ഗൂഗിള്‍ സെര്‍ച്ചുകള്‍ വര്‍ധിച്ചതെന്നും പഠനം പറയുന്നു. ഗവേഷകരായ സെലിന്‍ കോക്സല്‍, മിലണ്‍, മാക്സ് പ്ലാങ്ക് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡെമോഗ്രാഫിക് റിസര്‍ച്ചിലെ ഗവേഷകനായ എബ്രു സാന്‍ലിട്രുക്ക് മുതലായവരാണ് ഈ പഠനം നടത്തിയത്. ഗാര്‍ഹിക പീഡനവുമായി ബന്ധപ്പെട്ട് ആളുകള്‍ ഗൂഗിളില്‍ തിരയാന്‍ സാധ്യതയുള്ള ഒന്‍പത് താക്കോല്‍ വാക്കുകളെ ആധാരമാക്കിയായിരുന്നു പഠനം. യൂറോപ്യന്‍ ജേര്‍ണല്‍ ഓഫ് പോപ്പുലേഷനിലാണ് പഠനം പ്രസിദ്ധീകരിച്ചത്.

ഗാര്‍ഹിക പീഡനത്തിനുള്ള ഹെല്‍പ്പലൈന്‍ നമ്പര്‍ 1522, അധിക്ഷേപം(abuse), വീടും അധിക്ഷേപവും (home and abuse), വീടും ബലാത്സംഗവും (home and rape), സ്ത്രീഹത്യ (femicide), ബലാത്സംഗം (rape), ഗാര്‍ഹികപീഡനം (domestic violence), ലിംഗാധിഷ്ഠിത ഹിംസ (gender based violence), ലൈംഗികമായ ഉപദ്രവം (sexual violence) മുതലായ ഒന്‍പത് താക്കോല്‍ വാക്കുകളെ അടിസ്ഥാനപ്പെടുത്തിയായിരുന്നു പഠനം. ഗൂഗിളില്‍ തിരഞ്ഞതിനുശേഷം ശരാശരി ഒരു ആഴ്ചയോളം കഴിഞ്ഞാണ് പലരും ഹെല്‍പ്പ്ലൈന്‍ നമ്പരില്‍ ബന്ധപ്പെടാന്‍ തീരുമാനമെടുത്തതെന്നും പഠനം കണ്ടെത്തി.

തങ്ങളുടെ ആശങ്കകളും വേദനകളും അജ്ഞാതമായി പ്രകടിപ്പിക്കുന്നതിന് പലര്‍ക്കും ഗൂഗിള്‍ സെര്‍ച്ചുകള്‍ വഴിയൊരുക്കുകയാണെന്ന് പഠനം പറയുന്നു. കൊവിഡ് കാലത്താണ് ഈ കണ്ടെത്തലിന് പ്രസക്തിയേറിയത്. ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ ഗാര്‍ഹിക പീഡനങ്ങള്‍ അനുഭവിച്ചവരുടെ നിസഹായതയും വര്‍ധിച്ചെന്ന് പഠനം പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here