ദുബൈ: ദുബൈയിൽ നിന്ന് കോഴിക്കോട്ടേക്ക് പുറപ്പെടേണ്ട എയർ ഇന്ത്യ വിമാനം വൈകിയത് 28 മണിക്കൂർ. ചൊവ്വാഴ്ച ഉച്ചക്ക് 2.45ന് പുറപ്പെടേണ്ട എ.ഐ 938 വിമാനമാണ് ബുധനാഴ്ച വൈകുന്നേരം 6.40ന് പുറപ്പെട്ടത്. ഇതോടെ പ്രായമായവരും കുഞ്ഞുങ്ങളും അടക്കം 150ഓളം യാത്രക്കാർ ദുബൈ വിമാനത്താവളത്തിലും ഹോട്ടലിലുമായി ഒരു ദിവസം മുഴുവൻ കുടുങ്ങി.

സാങ്കേതിക തകരാറിനെ തുടർന്നാണ് വിമാനം വൈകിയതെന്നാണ് അധികൃതരുടെ ന്യായീകരണം. ചൊവ്വാഴ്ച ഉച്ചയോടെ യാത്രക്കാരെ വിമാനത്തിനുള്ളിലേക്ക് കയറ്റിയിരുന്നു. എന്നാൽ, അഞ്ച് മണിയോടെ തിരിച്ചിറക്കി. എ.സി പോലും ഓൺചെയ്യാതെയാണ് പൊരിവെയിലത്ത് കുഞ്ഞുങ്ങളടക്കമുള്ളവരെ വിമാനത്തിലിരുത്തിയതെന്ന് യാത്രക്കാർ ആരോപിക്കുന്നു. തിരിച്ചിറങ്ങിയെങ്കിലും വിമാനം എപ്പോൾ പോകുമെന്ന് അധികൃതർ വ്യക്തമാക്കിയില്ല. രാത്രിയോടെ വിസിറ്റ് വിസക്കാർ അല്ലാത്തവരെ ഹോട്ടലിലേക്ക് മാറ്റി. വിമാനം രാവിലെ പുറപ്പെടും എന്നായിരുന്നു അറിയിപ്പ്. ഇതോടെ രാത്രി 11ന് യാത്രക്കാർ ഹോട്ടലിലേക്ക് മാറി. ബാഗേജ് നേരത്തെ വിമാനത്തിൽ കയറ്റിയതിനാൽ വസ്ത്രം മാറാൻ പോലും കഴിയാത്ത അവസ്ഥയിലായിരുന്നു. വിസിറ്റ് വിസക്കാരും വിസ കാലാവധി കഴിയുന്നവരും വിമാനത്താവളത്തിലെ സീറ്റിലിരുന്ന് നേരം വെളുപ്പിച്ചു. രാവിലെയായിട്ടും എയർഇന്ത്യ അധികൃതരിൽ നിന്ന് അറിയിപ്പൊന്നും ലഭിച്ചില്ല. വിളിച്ചിട്ട് ഫോൺ എടുത്തുമില്ല. ഇതോടെ യാത്രക്കാർ വീണ്ടും പ്രതിഷേധവുമായെത്തി.

 

ഒടുവിൽ ബുധനാഴ്ച വൈകുന്നേരം നാല് മണിയോടെ വീണ്ടും വിമാനത്തിൽ കയറ്റി. ഇതിന് ശേഷവും ഒന്നര മണിക്കൂറോളം വിമാനത്തിൽ ഇരുത്തി. ദുബൈയിലെ 40 ഡിഗ്രി ചൂടിൽ എ.സി പോലുമില്ലാതെയാണ് ഇവരെ വിമാനത്തിൽ ഇരുത്തിയത്. ഒടുവിൽ 6.40 ഓടെ വിമാനം പുറപ്പെടുകയായിരുന്നു. വിവാഹം, ചികിത്സ അടക്കം അടിയന്തരാവശ്യങ്ങൾക്കും മറ്റും നാട്ടിലെത്തേണ്ടിയിരുന്ന നൂറുകണക്കിന് യാത്രക്കാർക്ക് വിമാനത്തിലുണ്ടായിരുന്നു. എയർ ഇന്ത്യയുടെ ഭാഗത്തു നിന്ന് കടുത്ത തിക്താനുഭവങ്ങളാണ് ഉണ്ടായത്. കഴിഞ്ഞ മാസവും എയർ ഇന്ത്യ വിമാനം മണിക്കൂറുകളോളം വൈകിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here