ന്യൂഡൽഹി: ഫേസ് ബുക്കിന്റെ മാതൃകസ്ഥാപനമായ മെറ്റ 11,000ലേറെ ജീവനക്കാരെ പിരിച്ചുവിട്ടു.കഴിഞ്ഞയാഴ്ച 50 ശതമാനം ജീവനക്കാരെ ട്വിറ്റർ പിരിച്ചുവിട്ടതിന് പിന്നാലെ മെറ്റയും സമാന നടപടിയുമായി രംഗത്ത് വന്നത് ചർച്ചയായി.വരുമാനം കുറഞ്ഞതിന് പിന്നാലെ ചെലവ് ചുരുക്കുന്നതിന്റെ ഭാഗമായാണ് പിരിച്ചുവിടൽ നടപടി. കമ്പനി മേധാവിയായ മാർക്ക് സക്കർബർഗാണ് പുതിയ തീരുമാനങ്ങൾ ബ്ലോഗ് പോസ്റ്റിലൂടെ അറിയിച്ചത്. മെറ്റയുടെ ചരിത്രത്തിലെ ഏറ്റവും ദുഃഖകരമായ മാറ്റങ്ങളാണ് ഇതെന്നും മെറ്റയുടെ ജീവനക്കാരിൽ നിന്ന് 13 ശതമാനം പേരെയാണ് ഒഴിവാക്കുകയെന്നും അദ്ദേഹം അറിയിച്ചു.
ചെലവ് ചുരുക്കുക, നിയമനങ്ങൾ നിർത്തിവയ്ക്കുക തുടങ്ങിയ അധിക നടപടികളും കമ്പനി സ്വീകരിച്ചിട്ടുണ്ട്. പിരിച്ചുവിടപ്പെടുന്ന ജീവനക്കാർക്ക് ഒന്നര മാസത്തെ ശമ്പളവും സേവനം ചെയ്ത ഒരോ വർഷവും രണ്ടാഴ്ചത്തെ അധിക ശമ്പളവും നൽകും. 2004ൽ ഫേസ്ബുക്ക് തുടങ്ങിയതിന് ശേഷം ഇത്രയും പേരെ ഒരുമിച്ച് പിരിച്ചുവിടുന്നത് ഇതാദ്യമായാണ്.