ദുബൈ: വിദേശത്തുനിന്ന് യു.എ.ഇയിൽ എത്തുന്നവരും തിരിച്ചുപോകുന്നവരും 60,000 ദിർഹമിൽ കൂടുതൽ തുകയുടെ കറൻസിയോ അമൂല്യ വസ്തുക്കളോ കൈവശമുണ്ടെങ്കിൽ വിവരം അറിയിക്കണമെന്ന് കസ്റ്റംസ് അധികൃതർ. വിദേശത്തുനിന്ന് യു.എ.ഇയിൽ എത്തുന്നവർക്കും തിരിച്ചുപോകുന്നവർക്കുമാണ് നിർദേശം.
കറൻസി, വിലപിടിപ്പുള്ള കല്ലുകൾ, ലോഹം തുടങ്ങിയവ കൈവശം വെക്കുന്നവർക്കാണ് മുന്നറിയിപ്പ്. യാത്രക്കാരുടെ സുരക്ഷിതത്വം ഉറപ്പുവരുത്താനാണിതെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്‍റിറ്റി, സിറ്റിസൺഷിപ്, കസ്റ്റംസ്, പോർട്സ് സെക്യൂരിറ്റി അധികൃതർ വ്യക്തമാക്കി. അതേസമയം, യാത്രയിൽ കൈവശംവെക്കുന്ന പണത്തിന് പരിധി നിശ്ചയിച്ചിട്ടില്ലെന്നും അധികൃതർ അറിയിച്ചു.
പക്ഷേ, ഇക്കാര്യം അധികൃതരെ അറിയിച്ചിരിക്കണമെന്ന് മാത്രം. ഐ.സി.എ വെബ്സൈറ്റ് വഴിയോ സ്മാർട്ട് മൊബൈൽ ആപ് വഴിയോ എവിടെനിന്ന് വേണമെങ്കിലും നിമിഷങ്ങൾക്കകം നടപടി പൂർത്തിയാക്കാം. 18 വയസ്സിന് മുകളിലുള്ളവർക്കാണ് ഈ നിർദേശം.
യു.എ.ഇയിൽനിന്ന് പുറപ്പെടുന്നവർക്കും ഇവിടേക്ക് എത്തുന്നവർക്കും കൈവശം വെക്കാവുന്ന തുകക്ക് പരിധിയില്ലെങ്കിലും മറ്റ് പല രാജ്യങ്ങളിലും പരിധി നിശ്ചയിച്ചിട്ടുണ്ട്. അതിനാൽ, വൻ തുക കൈവശം വെക്കുന്നത് മറ്റ് രാജ്യങ്ങളിലെ വിമാനത്താവളങ്ങളിൽ പ്രശ്നമായേക്കാം.