രൂക്ഷമായിക്കൊണ്ടിരിക്കുന്ന വരള്‍ച്ച കേരളത്തിലെ കാര്‍ഷിക മേഖലയെ അതീവ ഗുരുതരമായി ബാധിച്ചെന്ന് കൃഷി വകുപ്പ് മന്ത്രി വി.എസ് സുനില്‍കുമാര്‍. ഇതുവരെയുള്ള കണക്ക് പ്രകാരം 280 കോടി രൂപയുടെ നഷ്ടമാണ് കേരളത്തില്‍ ഉണ്ടായതെന്നും മന്ത്രി പറഞ്ഞു. ജില്ലാ കാര്‍ഷിക മേള ‘വിഭവം’ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
തണ്ണീര്‍ത്തടങ്ങളും കുളങ്ങളും നീര്‍ചാലുകളും നികത്തുന്നതിനെതിരെ ജാഗ്രത പാലിക്കേണ്ടതുണ്ട്. നികത്താന്‍ ഉപയോഗിക്കുന്ന വാഹനങ്ങളും യന്ത്രങ്ങളും പിടിച്ചെടുക്കാന്‍ കൃഷി ഓഫിസര്‍മാര്‍ക്കും അധികാരം നല്‍കുന്ന നിയമഭേദഗതി കൊണ്ടുവരും. വരള്‍ച്ചയുമായി ബന്ധപ്പെട്ട് കാര്‍ഷിക മേഖലയിലെ മുഴുവന്‍ പ്രതിസന്ധികളുടെയും ഉത്തരവാദി കൃഷിവകുപ്പാണെന്ന് പറയാനും പ്രചരിപ്പിക്കാനും താല്‍പര്യം കാണിക്കുന്നവരുണ്ടാകാം. കൃഷി വകുപ്പിനെ കൊണ്ട് മാത്രം ഇത് സാധ്യമല്ല. വെള്ളം പമ്പുചെയ്യുന്നതും അതിനുള്ള വൈദ്യുതി ലഭിക്കുന്നതിനും ചണ്ടി നീക്കം ചെയ്യുന്നതുമുള്‍പ്പെടെ പല പ്രവര്‍ത്തികളും സമയബന്ധിതമായി നടപ്പാക്കുന്നതിന് വിവിധ വകുപ്പുകളുടെ ഏകോപനം വേണം. ഇതിനുള്ള ചുമതല ജില്ലാ ഭരണകൂടങ്ങള്‍ക്ക് നല്‍കുവാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. അടുത്ത വര്‍ഷത്തോടെ വരള്‍ച്ചാ പ്രതിസന്ധി ഇല്ലാത്തവിധം മുന്‍കരുതലെടുക്കണം. നിയമസഭാ സമ്മേളനം പൂര്‍ത്തിയാവുന്നതിന് മുമ്പ് ഇതുസംബന്ധിച്ച ഔദ്യോഗിക തീരുമാനം ഉണ്ടാക്കുന്നതിന് കര്‍ഷകരുടെയും ഓഫിസര്‍മാരുടെയും ബന്ധപ്പെട്ട മന്ത്രിമാരുടെയും യോഗം ചേരും. അടുത്ത വര്‍ഷം മുതല്‍ ചണ്ടി വാരലിനുള്ള കരാര്‍ കാലാവധി മൂന്ന് വര്‍ഷത്തേക്കായി ഉയര്‍ത്തുമെന്നും മന്ത്രി പറഞ്ഞു. സഹകരണ സ്ഥാപനങ്ങള്‍ വഴി മൂന്ന് ലക്ഷം രൂപവീതം പലിശരഹിത വായ്പ കര്‍ഷകര്‍ക്ക് നല്‍കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചുവരികയാണെന്ന് മന്ത്രി വ്യക്തമാക്കി. ചടങ്ങില്‍ മേയര്‍ അജിത ജയരാജന്‍ അധ്യക്ഷനായി. മേളയോടനുബന്ധിച്ചുള്ള കാര്‍ഷിക പ്രദര്‍ശനത്തിന്റെ ഉദ്ഘാടനം അഡ്വ.കെ രാജന്‍ എം.എല്‍.എ നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീല വിജയകുമാര്‍ സ്വാഗതം പറഞ്ഞു.