കൊച്ചി:കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപിന്റെ ജാമ്യാപേക്ഷയില്‍ ഹൈക്കോടതിയില്‍ വാദം തുടരുന്നു. ദിലീപിന്റെ അഭിഭാഷകന്റെ വാദം പൂര്‍ത്തിയായശേഷം പ്രോസിക്യൂഷന്റെ വാദവും കഴിഞ്ഞായിരിക്കും ഹര്‍ജിയില്‍ തീരുമാനം. പ്രതിഭാഗത്തിന്റെ വാദമുഖങ്ങളെ എതിര്‍ത്തുകൊണ്ട് കേസിലെ അന്വേഷണ പുരോഗതിയുള്‍പ്പെടെ അധിക കേസ് ഡയറിയാണ് പ്രോസിക്യൂഷന്റെ പിടിവള്ളി. മൂന്നര മണിക്കൂറോളം നീണ്ട വിശദമായ വാദമാണ് ദിലീപിനായി ഹാജരായ അഡ്വ. ബി രാമന്‍പിളള ഇന്നലെ ഹൈക്കോടതിയില്‍ നടത്തിയത്. സിനിമാ മേഖലയില്‍ നിന്ന് ദിലീപിനെതിരേ ഗൂഢാലോചന നടന്നുവെന്നും ഇതിനായി രാഷ്ട്രീയക്കാരെയും പൊലീസ് ഉദ്യോഗസ്ഥരെയും സ്വാധീനിച്ചുവെന്നും പ്രതിഭാഗം വാദിച്ചു. സംവിധായകന്‍ ശ്രീകുമാര്‍ മോനോനോ, ലിബര്‍ട്ടി ബഷീറോ ആകാം ഗൂഢാലോചനയ്ക്ക് പിന്നിലെന്നും പ്രതിഭാഗം ചൂണ്ടിക്കാട്ടി. നടിയെ ആക്രമിച്ച സംഭവത്തില്‍ ദിലീപിന് പങ്കില്ല. സംഭവത്തിന്റെ ആസൂത്രകന്‍ പള്‍സര്‍ സുനിയാണ്. സുനിക്ക് നടിയെ നേരത്തേ പരിചയമുണ്ട്. സുനി ജയിലില്‍ നിന്നയച്ച കത്ത് കൈമാറിയ വിഷ്ണുവിനെതിരെ 28ഓളം കേസുകളുണ്ട്. സുനിക്ക് ദിലീപ് ഒന്നരക്കോടി രൂപ വാഗ്ദാനം ചെയ്തുവെന്നത് കളളക്കഥയാണ്. സിനിമാക്കാരെ പോലും വെല്ലുന്നതാണ് പൊലീസിന്റെ തിരക്കഥ. ഈ തിരക്കഥയ്ക്കനുസരിച്ചാണ് മാധ്യമ റിപ്പോര്‍ട്ടുകളെന്നും പ്രതിഭാഗം വാദിച്ചു.
സുനിയുമായി ദിലീപ് ഗൂഢാലോചന നടത്തിയെന്നതിന് തെളിവുകളില്ല. സുനിയുടെ കത്ത് ഗൂഢാലോചനയുടെ ഭാഗമാണ്. സുനിക്ക് ദിലീപിന്റെ നമ്പര്‍ പോലും അറിയില്ലെന്ന് പ്രതിഭാഗം ചൂണ്ടിക്കാട്ടി. എഡിജിപി ബി സന്ധ്യയും മഞ്ജു വാര്യരും തമ്മില്‍ അടുത്ത ബന്ധമുണ്ടെന്ന് പ്രതിഭാഗം ചൂണ്ടിക്കാട്ടിയപ്പോള്‍, അത് എങ്ങനെയാണ് കേസിനെ ബാധിക്കുന്നതെന്ന് കോടതി ചോദിച്ചു. നടിയുടെ പേര് രണ്ട് തവണ പരാമര്‍ശിച്ച അഡ്വ. ബി രാമന്‍പിളളയെ കോടതി വിലക്കുകയും അതൃപ്തി അറിയിക്കുകയും ചെയ്തു. ഇതുവരെ നിരത്താത്ത വാദങ്ങളാണ് പ്രതിഭാഗം അഭിഭാഷകന്‍ ദിലീപിനായി കോടതിയില്‍ ഉയര്‍ത്തിയത്.
അന്വേഷണ സംഘത്തിന്റെ കണ്ടെത്തലുകള്‍ പൂര്‍ണമായും തളളിക്കളഞ്ഞു കൊണ്ടു സമര്‍പ്പിക്കപ്പെട്ട ജാമ്യാപേക്ഷയില്‍, അനുകൂല തീരുമാനമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ദിലീപും കുടുംബവും. അതിനിടെ വാദത്തിനിടെ ഒന്നിലേറെ തവണ ആക്രമിക്കപ്പെട്ട നടിയുടെ പേര് പരാമര്‍ശിച്ച പ്രതിഭാഗത്തെ കോടതി താക്കീത് ചെയ്തു. ദിലീപിന് ജാമ്യമനുവദിക്കരുതെന്ന നിലപാടാകും പ്രോസിക്യൂഷന്‍ കോടതിയില്‍ എടുക്കുക. ദിലീപിനെതിരെ കൂടുതല്‍ തെളിവുകള്‍ സമര്‍പ്പിച്ചേക്കുമെന്നും വിവരമുണ്ട്.
കഴിഞ്ഞ വെളളിയാഴ്ച ദിലിപീന്റെ ജാമ്യാപേക്ഷ ഹൈക്കോടതിക്ക് മുന്നിലെത്തിയിരുന്നു. എന്നാല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്റെ അസൗകര്യം പരിഗണിച്ച് വാദത്തിനായി മാറ്റുകയായിരുന്നു. ചില പൊലീസുദ്യോഗസ്ഥരും സിനിമാ മേഖലയിലെ ചിലരും ചേര്‍ന്നു നടത്തിയ ഗൂഡാലോചനയുടെ ഇരയാണ് താനെന്ന വാദമാണ് ദിലീപ് ജാമ്യഹര്‍ജിയില്‍ ഉന്നയിക്കുന്നത്.