ന്യൂഡൽഹി :  കെ പി സി സി  ഭാരവാഹി പട്ടിക സംബന്ധിച്ച ചർച്ചകൾ പൂർത്തിയായി. പട്ടിക നാളെ ഹൈക്കമാൻറിന് കൈമാറിയേക്കും. വനിതാ പ്രാതിനിധ്യം വർധിപ്പിക്കാൻ മാനദണ്ഡങ്ങളിൽ മാറ്റം വരുത്തി.  ചർച്ചകളിൽ  മുതിർന്ന നേതാക്കൾ തൃപ്തരാണെന്ന് കരുതുന്നതായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു

പതിവ് അസ്വാര്യസങ്ങളും പരസ്യ വിമർശനങ്ങളും ഇല്ലാതെയാണ് കെ പി സി സി പുനസംഘടന ചർച്ചകൾ നേതൃത്വം പൂർത്തിയാക്കിയത്. ഡി സി സി പട്ടികയിലെ വിമർശനങ്ങൾ കണക്കിലെടുത്ത് ഗ്രൂപ്പുകളെ കൂടി വിശ്വാസത്തിലെടുത്തായിരുന്നു ഇത്തവണ ഭാരവാഹി പട്ടികയിലെ   ചർച്ചകൾ. ശിവദാസൻ നായർ,  വി എസ് ശിവകുമാർ കുമാർ, വി പി സജീന്ദ്രൻ,  വിടി ബൽറാം, ശബരീനാഥൻ, എന്നിവർ ഭാരവാഹികളായേക്കും. പാർട്ടിയുമായി ഇടഞ്ഞ് നിൽക്കുന്ന എ വി ഗോപിനാഥിനെയും പട്ടികയിൽ ഉൾപ്പെടത്താനിടയുണ്ട്. ജമാൽ മണക്കാടൻറെ പേര് ട്രഷറർ സ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ടെന്നാണ് സൂചന.

വനിതകളുടെ പ്രാതിനിധ്യം വർധിപ്പിക്കാൻ നിലവിലെ മാനദണ്ഡങ്ങളിൽ മാറ്റം വരുത്തിയിട്ടുണ്ട്. അതിനാൽ  പത്മജ വേണുഗോപാൽ, ബിന്ദു കൃഷ്ണ എന്നിവർ ഭാരവാഹികളായേക്കും. സുമ ബാലകൃഷ്ണൻ, ജ്യോതി വിജയകുമാർ അടക്കമുള്ളവരുടെ പേരുകളും സജീവമായി പരിഗണിക്കുന്നുണ്ട്. ജംബോ പട്ടിക ഒഴിവാക്കി 51 ഭാരവാഹികൾ അടങ്ങുന്നതാകും പട്ടികയെന്ന് നേതൃത്വം നേരത്തെ വ്യക്തമാക്കിയിരുന്നത്.

സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ സി വേണുഗോപാലുമായി കെ സുധാകരനും വി ഡി സതീശനും നാല് തവണ ചർച്ച നടത്തിയിരുന്നു. വിഡി സതീശൻ കേരളത്തിലേക്ക് മടങ്ങിയെങ്കിലും കെ സുധാകരൻ ഡൽഹിയിൽ തുടരുന്നുണ്ട്. നാളെ പട്ടിക ഹൈക്കമാൻറിന്  കൈമാറുകയാണെങ്കിൽ പ്രഖ്യാപനവും ഉടൻ തന്നെയുണ്ടാകുമെന്ന് ഹൈക്കമാൻറ് നേതാക്കൾ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here