വാഷിംഗ്ടൺ : 2020 ൽ ഏറ്റവും കൂടുതൽ പേർ ട്വീറ്റ് ചെയ്തത് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ പറ്റി. ട്വിറ്റർ പുറത്തുവിട്ട വാർഷിക കണക്കിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. നിയുക്ത അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനാണ് തൊട്ടുപിന്നിൽ.ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി ആദ്യ പത്തിൽ ഇടംനേടിയിട്ടുണ്ട്. ഏഴാം സ്ഥാനത്താണ് മോദിയുള്ളത്. ആദ്യ പത്തിൽ ഇടം നേടിയ ഏക വനിത നിയുക്ത അമേരിക്കൻ വൈസ് പ്രസിഡന്റ് കമലാ ഹാരിസ് ആണ്.
പത്താം സ്ഥാനമാണ് ഇന്ത്യൻ വംശജയായ കമല സ്വന്തമാക്കിയിരിക്കുന്നത്.ലോകമെമ്പാടുമുള്ള തിരഞ്ഞെടുപ്പുകളെ കുറിച്ച് 700 മില്യൺ ട്വീറ്റുകളാണ് കുറിക്കപ്പെട്ടത്. ഡൊണാൾഡ് ട്രംപ്, ജോ ബൈഡൻ, ബറാക് ഒബാമ, നരേന്ദ്രമോദി, കമലാ ഹാരിസ് എന്നിവരാണ് ഏറ്റവും കൂടുതൽ ട്വീറ്റ് ചെയ്യപ്പെട്ട ലോകനേതാക്കൾ.#COVID19 ആണ് ട്വിറ്ററിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കപ്പെട്ട ഹാഷ് ടാഗ്. അമേരിക്കയിൽ കറുത്ത വംശജനായ ജോർജ് ഫ്ലോയിഡിന്റെ മരണത്തെ തുടർന്ന് ഉടലെടുത്ത #BlackLivesMatter ഹാഷ്ടാഗ് രണ്ടാം സ്ഥാനവും കൊവിഡുമായി ബന്ധപ്പെട്ട #StayHome മൂന്നാം സ്ഥാനവും നേടി. ജോർജ് ഫ്ലോയിഡ് ആണ് ഏറ്റവും കൂടുതൽ പേർ ട്വിറ്റ് ചെയ്ത മൂന്നാമത്തെ വ്യക്തി.അമേരിക്കൻ മുൻ പ്രസിഡന്റ് ബറാക് ഒബാമ, റാപ്പ് ഗായകൻ കാന്യേ വെസ്റ്റ്, അന്തരിച്ച ബാസ്കറ്റ് ബോൾ ഇതിഹാസം കോബി ബ്രയാന്റ് എന്നിവരും ഏറ്റവും കൂടുതൽ ട്വീറ്റ് ചെയ്യപ്പെട്ടവരുടെ ലിസ്റ്റിലുണ്ട്.