മോസ്കോ : ലോകത്തെ വിറപ്പിച്ചുകൊണ്ടിരിക്കുന്ന മഹാമാരി വൈറസിന്റെ ജനിതക മാറ്റം വന്ന പുതിയ രൂപത്തെ ഭീതിയോടെയാണ് ലോകരാജ്യങ്ങൾ നോക്കിക്കാണുന്നത്. ബ്രിട്ടനിൽ കണ്ടെത്തിയ പുതിയ വൈറസ് വകഭേദം യൂറോപ്യൻ രാജ്യങ്ങളിലേക്കും വ്യാപിക്കുകയാണ്. എന്നാൽ ആശങ്കകൾക്കിടെയിൽ ശുഭവാർത്തയുമായി രംഗത്തെത്തിയിരിക്കുകയാണ് റഷ്യ. ജനിതക മാറ്റം വന്ന വൈറസിനെതിരെ തങ്ങളുടെ വാക്സിനായ ‘ സ്പുട്നിക് V ‘ വളരെ ഫലപ്രദമാണെന്ന് അറിയിച്ചിരിക്കുകയാണ് റഷ്യ. റഷ്യ ഡയറക്ട് ഇൻവെസ്റ്റ്മെന്റ് ഫണ്ട് തലവൻ കിറിൽ ഡിമിട്രീവ് ആണ് ഇക്കാര്യം അറിയിച്ചത്.ലോകത്ത് മഹാമാരി വൈറസിനെതിരെ ലോകത്ത് രജിസ്റ്റർ ചെയ്ത ആദ്യ വാക്സിനാണ് റഷ്യയുടെ സ്പുട്നിക്. പുതിയ ജനിതക മാറ്റത്തിന് മാത്രമല്ല, വൈറസിന്റെ മറ്റ് പല വകഭേദങ്ങൾക്കും സ്പുട്നിക് ഫലപ്രദമാണെന്ന് ഡിമിട്രീവ് അവകാശപ്പെട്ടു. വൈറസിന്റെ എസ് – പ്രോട്ടീനുകളിൽ ( S – protein ) നേരത്തെ ജനികമാറ്റം സംഭവിച്ചിട്ടും സ്പുട്നിക് അതിന്റെ ഫലപ്രാപ്തി ആവർത്തിച്ചിരുന്നതായും ഡിമിട്രീവ് ചൂണ്ടിക്കാട്ടി.
ബ്രിട്ടീഷ് ഗവേഷകരിൽ നിന്നും വൈറസിനെ പറ്റിയുള്ള പുതിയ വിവരങ്ങൾ തങ്ങൾ ശേഖരിക്കുന്നുണ്ടെന്നും സർക്കാരിന്റെ വൈറസ് ടാസ്ക് ഫോഴ്സ് എന്തു നടപടി സ്വീകരിക്കാൻ സജ്ജമാണെന്നും റഷ്യൻ ഭരണകൂടത്തിന്റെ വക്താവായ ഡിമിട്രീവ് പെസ്കോവ് പറഞ്ഞിരുന്നു.ശനിയാഴ്ചയാണ് രാജ്യത്ത് ജനിതക മാറ്റം സംഭവിച്ച വൈറസിന്റെ സാന്നിദ്ധ്യം സ്ഥിരീകരിച്ചതായി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ അറിയിച്ചത്. ശരിക്കുമുള്ള മഹാമാരി വൈറസിൽ നിന്നും 70 ശതമാനം വ്യാപനശേഷി കൂടിയവയാണ് ജനിതക മാറ്റം സംഭവിച്ച വൈറസ് എന്ന് ഗവേഷകർ പറയുന്നു.