ബ്രസീലില്‍ പ്രൈമറി സ്‌കൂളില്‍ അജ്ഞാതന്‍ നടത്തിയ ആക്രമണത്തില്‍ മൂന്ന് കുട്ടികളും രണ്ട് അധ്യാപകരും മരിച്ചതായി റിപ്പോര്‍ട്ട്. രാജ്യത്തെ നടുക്കിയ ദാരുണമായ കൊലപാതകങ്ങളാണ് സ്‌കൂളില്‍ അരങ്ങേറിയത്. രണ്ട് വയസ്സില്‍ താഴെയുള്ള കുഞ്ഞുങ്ങളാണ് കൊല്ലപ്പെട്ടത്. സൈദദാസ് നഗരത്തിലെ അക്വാരെല്ല പ്രൈമറി സ്‌കൂളിലാണ് ആക്രമണമുണ്ടായത്. പതിനെട്ടുകാരനായ ഒരാള്‍ കുട്ടികള്‍ക്കിടയിലേക്കെത്തി മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ച് അവരെ ക്രൂരമായി ആക്രമിക്കുകയായിരുന്നു. തടയാനെത്തിയ അധ്യാപകരേയും ഇയാള്‍ ആക്രമിച്ചു.

ചരിത്രത്തിലെ ഏറ്റവും ദു:ഖകരമായ ദിവസമാണിതെന്ന് സൈനിക പോലീസ് വക്താവ് മേജര്‍ റാഫേല്‍ അന്റോണിയോ ഡാ സില്‍വ പ്രതികരിച്ചു. ‘ഭീകരതയുടെ മുഖം’ എന്നാണ് പ്രാദേശിക വിദ്യാഭ്യാസ സെക്രട്ടറി ഗിസെല ഹര്‍മാന്‍ പ്രതികരിച്ചത്. സംഭവത്തെത്തുടര്‍ന്ന് ഗവര്‍ണര്‍ ഡാനിയേല റെയിന്‍ മൂന്ന് ദിവസത്തെ  ഔദ്യോഗിക ദു:ഖാചരണം പ്രഖ്യാപിച്ചു. ആക്രമണം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തു വന്നിട്ടില്ല. അക്രമി മാനസിക രോഗിയാണോ എന്ന കാര്യം അന്വേഷിച്ചു വരികയാണെന്ന് പോലീസ് അറിയിച്ചു.

 

 

LEAVE A REPLY

Please enter your comment!
Please enter your name here