ചൈനയുടെ മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെ രൂക്ഷമായി പ്രതികരിച്ച് ജി 7 ഉച്ചകോടി. ചൈനയിലെ സിന്‍ജിയാംഗ് മേഖലയിലെ ഉയിഗുര്‍ ജനങ്ങളുടെ ദുരിതം അനുദിനം കൂട്ടി ചൈന ലോകത്തെ വെല്ലുവിളിക്കുകയാണെന്നും ലോകരാജ്യങ്ങള്‍ വിമര്‍ശിച്ചു. കാനഡ, ഫ്രാന്‍സ്, ജര്‍മ്മനി, ഇറ്റലി, ജപ്പാന്‍,അമേരിക്ക, ബ്രിട്ടണ്‍ എന്നിവരാണ് ജി7 കൂട്ടായ്മയിലുള്ളത്. ഹോങ്കോംഗില്‍ ദേശീയ സുരക്ഷാ നിയമം അടിച്ചേല്‍പ്പിച്ചതും പ്രതിഷേധിച്ചവരെ തടവിലാക്കിയതിനേയും ജി 7 രാജ്യങ്ങള്‍ വിമര്‍ശിച്ചു.
ഉയിഗുറുകള്‍ക്ക് മേല്‍ ചൈന നടത്തുന്ന രാഷ്ട്രീയ മേധാവിത്വത്തെ ലോകരാജ്യങ്ങള്‍ രൂക്ഷമായ വിമര്‍ശിച്ചു. കുട്ടികളെ ചെറുപ്രായത്തില്‍ മാതാപിതാക്കളില്‍ നിന്നും അകറ്റി നിര്‍ത്തുന്നു. പ്രത്യേക ഹോസ്റ്റലുകളില്‍ പാര്‍പ്പിച്ച് സ്വന്തം ഭാഷയും മതവും ഓര്‍മ്മിക്കാതിരിക്കാന്‍ നിരന്തരം പരിശീലനം നല്‍കുന്നു. സ്വന്തം ജനത മോശമാണെന്ന അപകര്‍ഷതാ ബോധം ജനിപ്പിക്കുന്നു. മാതാപിതാക്കളെ തടങ്കല്‍ പാളയത്തില്‍ താമസിപ്പിച്ചിരിക്കുന്നു. പുറം ലോകത്തെ ഒരു മാറ്റവും ജീവിതത്തിലെ ഒരു സന്തോഷവും അറിയാതെ മുപ്പതുലക്ഷത്തിലേറെ ജനങ്ങളാണ് സിന്‍ജിയാംഗില്‍ കഴിയുന്നതെന്നും യോഗം ചര്‍ച്ച ചെയ്തു.
വ്യാപാര മേഖലയിലെ ചൈനയ്ക്കെതിരായ നിയന്ത്രണവും യോഗത്തില്‍ ചര്‍ച്ചയായി. അടിമജോലി ചെയ്യിച്ച് സിന്‍ജിയാംഗില്‍ നിര്‍മ്മിക്കുന്ന ഒരു ഉല്‍പ്പന്നങ്ങളും വാങ്ങില്ലെന്ന നയത്തെ എല്ലാ രാജ്യങ്ങളും പിന്തുണച്ചു.