കീവ്: യുദ്ധഭീതി നിലനിൽക്കുന്ന യുക്രെയിനിൽ നിന്ന് എത്രയും പെട്ടെന്ന് മാറണമെന്ന് ഇന്ത്യക്കാരോട് കീവിലെ ഇന്ത്യൻ എംബസി. അത്യാവശ്യകാര്യങ്ങൾ ഉള്ളവർ ഒഴിച്ച് വിദ്യാർത്ഥികളടക്കം എത്രയും പെട്ടെന്ന് രാജ്യം വിടണമെന്ന് എംബസി അധികൃതർ മുന്നറിയിപ്പ് നൽകി.

അതിനിടെ ബുധനാഴ്ച റഷ്യ ആക്രമിച്ചേക്കും എന്ന് നേരത്തെ നടത്തിയ പ്രസ്താവന യുക്രെയ്ന്‍ പ്രസിഡന്റ് വോളോഡിമിർ സെലെൻസ്കി തിരുത്തി. പരാമർശം രാജ്യാന്തര തലത്തിൽ വാർത്തയായതോടെയാണ് വിശദീകരണം. ആക്രമണസാധ്യതയെക്കുറിച്ചുള്ള മാദ്ധ്യമവാർത്തകള്‍ പരാമർശിക്കുക മാത്രമാണ് ചെയ്തതെന്ന് യുക്രെയിൻ പ്രസിഡന്റ് പിന്നീട് പറഞ്ഞു.

യുക്രെയിന് ചുറ്റും റഷ്യ തങ്ങളുടെ സൈനിക സാന്നിദ്ധ്യം വർദ്ധിപ്പിക്കുന്നതായും ഈ ആഴ്ച തന്നെ ആക്രമണം പ്രതീക്ഷിക്കാമെന്നും ആവർത്തിച്ച് യു എസ് ഇന്റലിജൻസ് വൃത്തങ്ങൾ രംഗത്ത് വന്നു. യുക്രെയിന്റെ പ്രധാന മിലിട്ടറി സംവിധാനങ്ങളെ ലക്ഷ്യംവച്ചുള്ള റഷ്യൻ മിസൈൽ ആക്രമണങ്ങളോ വ്യോമാക്രമണങ്ങളോ ആണ് തങ്ങൾ പ്രതീക്ഷിക്കുന്നതെന്ന് ഇവർ പറയുന്നു. യു എസ് നാഷണൽ സെക്യൂരിറ്റി അഡ്‌വൈസർ ജേക്ക് സള്ളിവനും ഇക്കാര്യം നേരത്തെ സൂചിപ്പിച്ചിരുന്നു.

ഒരു ‘ ഫാൾസ് ഫ്ലാഗ് ” ഓപ്പറേഷന് റഷ്യ മുതിരാമെന്നും യു എസ് മുന്നറിയിപ്പ് നൽകുന്നു. ഒരു സൈനിക വിഭാഗത്തിന്റെ യഥാർത്ഥ വ്യക്തിത്വം മറച്ചുവച്ച് നടത്തുന്ന ആക്രമണമാണിത്. ഉത്തരവാദിത്വത്തിന്റെ യഥാർത്ഥ ഉറവിടം മറച്ചുവയ്ക്കാനും മറ്റൊരു കക്ഷിയെ കുറ്റപ്പെടുത്താനുമാണ് ഫാൾസ് ഫ്ലാഗ് ഓപ്പറേഷനുകൾ പ്രയോഗിക്കുന്നത്.

റഷ്യൻ സൈനികർക്ക് നേരെ അവർ തന്നെ വ്യാജ ആക്രമണം നടത്തി അതിന്റെ ഉത്തരവാദിത്വം യുക്രെയിന് മേൽ ആരോപിക്കുകയും അതിലൂടെ യുദ്ധം പ്രഖ്യാപിക്കുകയും ചെയ്യാനുമുള്ള സാദ്ധ്യത തള്ളാനാകില്ലെന്ന് യു എസ് വ്യക്തമാക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here