ന്യൂഡൽഹി: യുക്രൈനിലുള്ള ഇന്ത്യൻ പൗരന്മാർക്ക് പുതിയ ജാഗ്രതാ നിർദേശം പുറത്തിറക്കി ഇന്ത്യൻ എംബസി. യുക്രൈയിന്റെ പല ഭാഗങ്ങളിലും റഷ്യ ശക്തമായി ആക്രമണങ്ങൾ നടത്തുകയും തലസ്ഥാനമായ കീവിൽ സൈനികർ നിലയുറപ്പിക്കുകയും ചെയ്തതോടെയാണ് ഇന്ത്യൻ എംബസി പുതിയ മാർഗനിർദ്ദേശങ്ങള്‍ പുറപ്പെടുവിച്ചത്.
ഉദ്യോഗസ്ഥരുടെ വ്യക്തമായ നിർദേശം ലഭിക്കാതെ നിലവിലുള്ള സ്ഥലങ്ങളിൽ നിന്ന് പുറത്തിറങ്ങരുതെന്നും ആരും അതിർത്തി കടക്കാൻ ശ്രമിക്കരുതെന്നുമാണ് നിർദേശത്തിൽ പറയുന്നത്. യുക്രൈൻ അതിർത്തിയിലെ ചെക്ക് പോസ്റ്റുകളൊന്നും സുരക്ഷിതമല്ല. ഇന്ത്യൻ പൗരന്മാരെ ഒഴിപ്പിക്കുന്നതിനായി തങ്ങൾ മറ്റു രാജ്യങ്ങളിലെ എംബസികളുമായി നിരന്തരം ബന്ധപ്പെട്ടു വരികയാണെന്നും ഇന്ത്യൻ എംബസി വ്യക്തമാക്കി. പ്രശ്നം രൂക്ഷമായിക്കൊണ്ടിരിക്കുന്നതിനിടെ അതിർത്തികളിലേക്ക് എത്തുന്നതിനേക്കാൾവ യുക്രൈന്റെ പടിഞ്ഞാറൻ നഗരങ്ങളിൽ താമസിക്കുന്നത് സുരക്ഷിതമാണെന്ന് എംബസി വ്യക്തമാക്കി.