പെഷവാർ: വടക്ക്-പടിഞ്ഞാറൻ പാക്കിസ്ഥാനിലെ പെഷവാറിൽ ഷിയാ മുസ്ലിം പള്ളിയിൽ വെള്ളിയാഴ്ച നമസ്കാരത്തിനിടെയുണ്ടായ ചാവേർ ബോംബ് സ്ഫോടനത്തിൽ 45 പേർ മരിച്ചു. 60 ഓളം പേർക്ക് പരിക്കേറ്റിട്ടുണ്ട്.
പള്ളിക്ക് മുന്നിലുണ്ടായിരുന്ന രണ്ടു പോലീസുകാരെ വെടിവച്ച് വീഴ്ത്തിയ ശേഷമാണ് ചാവേർ അകത്ത് പ്രവേശിച്ചതെന്നും പിന്നാലെ പൊട്ടിത്തെറിക്കുകയായിരുന്നുവെന്നും ദൃക്സാക്ഷികൾ പറഞ്ഞു. സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.
സ്ഫോടനത്തിന്റെ പ്രകമ്പനത്തിൽ പള്ളിക്ക് സമീപത്തെ കെട്ടിടങ്ങളിലും വിള്ളൽ വീണിട്ടുണ്ട്. രണ്ടു പതിറ്റാണ്ടിന് ശേഷം ഓസ്ട്രേലിയൻ ക്രിക്കറ്റ് ടീം പാക്ക് മണ്ണിൽ പര്യടനം തുടങ്ങിയ ദിവസമാണ് സ്ഫോടനം നടന്നിരിക്കുന്നത്.
സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ ഓസീസ് ടീം പാക്കിസ്ഥാനിൽ തുടരുമോ എന്ന് കണ്ടറിയണം. അടുത്തിടെ പാക്കിസ്ഥാനിൽ എത്തിയ ശേഷം സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി ന്യൂസിലൻഡ് ടീം പരമ്പര ഉപേക്ഷിച്ച് മടങ്ങിയിരുന്നു.